രണ്ടാം പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്. വന്‍കിട പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്നില്ലെന്നും സേവന മേഖലയെക്കുറിച്ചും ജനങ്ങളുടെ പരാതികള്‍ കൂടിവരികയാണെന്നും ചിന്ത വാരികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തുന്നു. വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന ഏജന്‍സികളുടെ പ്രവര്‍ത്തനം കേരളത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണെന്നും പാര്‍ട്ടി പ്രസിദ്ധീകരണത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി.

പദ്ധതികള്‍ അനിശ്ചിതമായി നീണ്ടുപോകുന്നത് സര്‍ക്കാരിന്റെ പോരായ്മയാണ്. സേവനമേഖലയിലെ രണ്ടാംതലമുറ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ല. ഭരണ സംവിധാനങ്ങളുടെ പരാജയം സ്വകാര്യവത്കരണം ആവശ്യം ശക്തിപ്പെടുത്തും. നവ ഉദാരവത്കണ സര്‍ക്കാര്‍ നയത്തിന് ബദലായി ജനകീയ ഭരണയന്ത്രത്തിന് രൂപം നല്‍കണം.

അധികാര വികേന്ദ്രീകരണം വീണ്ടും ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതിനുള്ള പരിശ്രമവും വിജയിച്ചില്ല. സന്നദ്ധപ്രവര്‍ത്തകരെ അപമാനിച്ച് പിരിച്ചുവിട്ട രീതിമൂലം വളരെ ചുരുക്കം പേര്‍ മാത്രമേ പഴയതുപോലെ പ്രവര്‍ത്തനരംഗത്തു തിരിച്ചുവരാന്‍ തയ്യാറായുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജനകീയത വീണ്ടെടുക്കുക. പങ്കാളിത്താസൂത്രണ പ്രക്രിയയില്‍ നൂതനപദ്ധതി കള്‍ ആവിഷ്‌കരിക്കുക, സുതാര്യതയും നഷ്ടോത്തരവാദിത്വവും ഉറപ്പുവരുത്തുക തുടങ്ങിയവയില്‍ സംസ്ഥാനം മുന്നോട്ട് പോകേണ്ടതുണ്ട്. ഭരണ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് നീണ്ടനിര പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം ലേഖനത്തില്‍ കുറ്റപ്പെടുത്തി.

റെഗുലേറ്ററി വകുപ്പുകള്‍ പലപ്പോഴും ജനവിരുദ്ധമാകുന്നുവെന്നും പോലീസ് കാലഹരണപ്പെട്ട ചട്ടങ്ങള്‍ മാറ്റുന്നില്ലെന്നും വിമര്‍ശനമുണ്ട്. കാര്‍ഷിക മേഖലയിലെ വളര്‍ച്ച രൂക്ഷമായ മുരടിപ്പില്‍ തുടരുകയാണ്. പ്രതികൂലമായ കമ്പോള സ്ഥിതിയാണ് അടിസ്ഥാന കാരണം. ഇതിനെ മറികടക്കാന്‍ ഉല്പാദനക്ഷമതയും ഉല്പാദനവും ഉയര്‍ത്തുന്നതിനുള്ള പാക്കേജ് ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.