കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളായ രാഹുല്‍ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ബന്ധം സഹോദരബന്ധം പോലെയല്ലെന്ന പ്രചാരണവുമായി ബിജെപി. ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടിലാണ് രാഹുല്‍ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അധിക്ഷേപിച്ചുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

രാഹുല്‍ സഹോദരിയുടെ കവിളില്‍ ഉമ്മ വെയ്ക്കുന്നതിനെയും കൈകോര്‍ത്തുപിടിക്കുന്നതിനെയും അധിക്ഷേപകരമായി രീതിയിലാണ് ബിജെപിയുടെ എക്‌സ് ഹാന്റില്‍ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
‘രാഹുല്‍ ഗാന്ധിയും പ്രിയങ്കയും തമ്മിലുള്ള ബന്ധം ഒരു സാധാരണ സഹോദരനെയും സഹോദരിയെയും പോലെയല്ല.

പ്രിയങ്ക രാഹുലിനേക്കാള്‍ വേഗതയുള്ളവളാണ്, എന്നാല്‍ പാര്‍ട്ടി രാഹുലിന്റെ താളത്തിനൊത്ത് തുള്ളുകയാണ്, സോണിയ ഗാന്ധിയും പൂര്‍ണ്ണമായും രാഹുലിനൊപ്പമാണ്. ‘ധിക്കാര കൂട്ടുകെട്ടി’ന്റെ യോഗത്തില്‍ നിന്ന് പ്രിയങ്കയുടെ തിരോധാനം മാത്രമല്ല! സഹോദരിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മാത്രം ഉപയോഗിക്കുന്നതെങ്ങനെയെന്ന് വീഡിയോയില്‍ കാണാം’ ബി.ജെ.പി പോസ്റ്റില്‍ പറയുന്നു.

രാഹുല്‍ ഗാന്ധിയുടെ പ്രിയങ്കയും തമ്മില്‍ അകല്‍ച്ചയിലാണെന്ന് ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ കഴിഞ്ഞ ആഴ്ച ആരോപിച്ചിരുന്നു. ഇതിനെതിരെ ശക്തമായ ഭാഷയിലാണ് പ്രിയങ്ക പ്രതികരിച്ചത്. താനും സഹോദരനും തമ്മില്‍ വിശ്വാസവും സ്നേഹവും ബഹുമാനവും മാത്രമാണ് ഉള്ളതെന്ന് പ്രിയങ്ക പറഞ്ഞു. രാജ്യത്തെ കോടിക്കണക്കിന് സഹോദരി സഹോദരന്‍മാരുടെ പിന്തുണയോടെ നിങ്ങളുടെ കളവും കൊള്ളയും അവസാനിപ്പിക്കുമെന്നും പ്രിയങ്ക വ്യക്തമാക്കിയിരുന്നു.