തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നടത്തിപ്പിന് 3 കോടി അനുവദിച്ചു. ഈ മാസം 14ന് ധന ബജറ്റ് വിംഗിൽ നിന്ന് അധിക ഫണ്ടായാണ് തുക അനുവദിച്ചത്.

യാത്ര ചെലവിന് 12.50 ലക്ഷം, ടെലിഫോൺ ചാർജിന് 12.50 ലക്ഷം, ഇന്ധനത്തിന് 25 ലക്ഷം, മറ്റ് ചെലവുകൾക്കായി 2.5 കോടി എന്നിങ്ങനെ 3 കോടി രൂപയാണ് ഇലക്ഷൻ വകുപ്പിന് അനുവദിച്ചത്.

ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണം. ധനവകുപ്പിന്റെ അനുമതിക്ക് വരുന്ന ബില്ലുകൾ പണം ഇല്ലാത്തത് കൊണ്ട് തിരിച്ചയക്കുയാണ്. സാമ്പത്തികം മെച്ചപ്പെടുന്ന മുറക്ക് ഫയൽ സമർപ്പിക്കുക എന്ന ഒറ്റവരിയിൽ സെക്രട്ടറിയേറ്റിൽ ഫയലുകൾ തീർപ്പാക്കുകയാണ്.

സാമൂഹ്യ സുരക്ഷ പദ്ധതികൾക്ക് പോലും പണം കണ്ടെത്താൻ സാധിക്കുന്നില്ല. 153.33 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ച കേരള സോഷ്യൽ സെക്യൂരിറ്റി മിഷന് നൽകിയത് 9 കോടി രൂപ മാത്രം. ആശ്വാസ കിരണം പദ്ധതിക്ക് 54 കോടി ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നയാ പൈസ കൊടുത്തിട്ടില്ല. മറ്റ് സാമുഹ്യ സുര ക്ഷ പദ്ധതികളുടെ അവസ്ഥയും തഥൈവ.

സാമൂഹ്യ സുരക്ഷ പദ്ധതികളിലൂടെ ജനങ്ങളുടെ കണ്ണിരൊപ്പിയ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്ന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ഇപ്പോഴത്തെ അവസ്ഥ പരമദയനിയമാണ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.