
ശമ്പള പരിഷ്കരണം:മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ വിശ്വാസമില്ലെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം കൃത്യസമയത്ത് നടപ്പിലാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ വിശ്വാസമില്ലെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം എസ് ഇർഷാദ്.
കഴിഞ്ഞ ഒമ്പതു വർഷത്തെ എൽ ഡി എഫ് ഭരണത്തിൻ്റെ ട്രാക്ക് റിക്കാർഡ് ജീവനക്കാർക്ക് എതിരാണ്. ഒരാനുകൂല്യവും കൃത്യമായി തന്നിട്ടില്ലെന്ന് മാത്രമല്ല ഒട്ടേറെ അവകാശങ്ങൾ സർക്കാർ കവരുകയും ചെയ്തു. 18% വരുന്ന ആറ് ഗഡു ഡി എ, 117 മാസത്തെ ഡി എ കുടിശ്ശിക, 6 വർഷത്തെ ലീവ് സറണ്ടർ, മെഡിക്കൽ റീ ഇമ്പേഴ്സ്മെൻ്റ്, ഹൗസ് ബിൽഡിംഗ് അഡ്വാൻസ്, നഗര പരിഹാര ബത്ത തുടങ്ങിയവയൊക്കെ നിഷേധിച്ചു. വാഗ്ദാനം ചെയ്തതുപാേലെ പങ്കാളിത്ത പെൻഷൻ പിൻവലിച്ചിട്ടില്ല.
ജീവനക്കാർക്ക് യഥാസമയം ക്ഷാമബത്തയും ആനുകൂല്യങ്ങളുടെ കുടിശ്ശികയും നൽകുമെന്ന നിയമസഭയിൽ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നടത്തിയ പ്രസ്താവന പോലും പാലിക്കപ്പെട്ടിട്ടില്ല. അഞ്ചു വർഷത്തിലൊരിക്കൽ ശമ്പളം പരിഷ്ക്കരിക്കുമെന്ന അംഗീകൃത തത്വം നിലനിൽക്കുന്ന കേരളത്തിൽ ജീവനക്കാർ അതിന് അർഹരായിട്ട് പതിനൊന്ന് മാസം കഴിഞ്ഞിരിക്കുന്നു. ശമ്പള പരിഷ്ക്കരണ കമ്മീഷനെ പോലും സർക്കാർ നിയമിച്ചിട്ടില്ല.
പതിനൊന്നാം ശമ്പള പരിഷ്ക്കരണത്തിന് ആ പദം പോലും യോജിക്കില്ല. അത്രക്കും കുറഞ്ഞ നേട്ടമാണ് ജീവനക്കാർക്കുണ്ടായത്.
കൃത്യമായി അർഹമായ ക്ഷാമബത്ത തന്നിരുന്നുവെങ്കിൽ പോലും ഇപ്പോഴത്തേതിനേക്കാൾ ശമ്പളം ജീവനക്കാർക്ക് കിട്ടിയേനെ. അതു പോലും ഇടതു സർക്കാർ പൂർണമായും നടപ്പാക്കിയിട്ടില്ല. 2019 മുതലുള്ള കുടിശ്ശിക ഇനിയും നൽകാനുണ്ട്. അത് നൽകുമെന്ന ഉത്തരവ് തന്നെ പാഴ് വാക്കായി. അതെന്ന് നൽകുമെന്ന് ആർക്കുമറിയില്ല.
മുഖ്യമന്ത്രി പറഞ്ഞതുപോലെ സർക്കാരിൻ്റെ പ്രവർത്തനങ്ങളിൽ ജീവനക്കാർ ആത്മാർത്ഥമായി സഹകരിച്ചിട്ടുണ്ട്.’ എന്നാൽ ജീവനക്കാരെ, സർക്കാർ ശത്രുക്കളായി കാണുന്ന കാലം ഇതാണെന്നതാണ് അനുഭവം.
ഒന്നും തന്നില്ലെങ്കിലും എല്ലാം തരുമെന്ന് പറയുന്നതിന് വലിയ ഉളുപ്പും വല്ലാത്ത ചർമ്മശേഷിയും വേണം.
പ്രഖ്യാപിച്ചതിൽ നിന്നും വിരുദ്ധമായി, എൽ ഡി എഫാണെങ്കിൽ കൃത്യസമയത്ത് ഒന്നും ഉണ്ടാകില്ലെന്നതാണ് പരമമായ യാഥാർത്ഥ്യം.
3288 ദിവസത്തിനിടയിൽ 510 ദിവസത്തെ ശമ്പളം കൊള്ളയടിച്ചവർ ശമ്പള പരിഷ്ക്കരണമുണ്ടാകും എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ എല്ലാവരും പാർട്ടിയിടമകളല്ല.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും കടന്നു കൂടാനുള്ള തന്ത്രം മാത്രമായേ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ കാണാൻ കഴിയൂ എന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം എസ് ഇർഷാദ്,
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ പി പുരുഷോത്തമൻ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി എൻ മനോജ്കുമാർ, ജനറൽ സെക്രട്ടറി
എസ് പ്രദീപ്കുമാർ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി കുമാരി അജിത , ജനറൽ സെക്രട്ടറി എം എസ് മോഹനചന്ദ്രൻ, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി എ ബിനു എന്നിവർ അറിയിച്ചു.