
ക്ഷേമ പെൻഷൻ: പിണറായി കുടിശിക വരുത്തിയിരിക്കുന്നത് 22,500 കോടി; ഉമ്മൻ ചാണ്ടിയുടെ കാലത്ത് വെറും 806 കോടിയെന്ന് തോമസ് ഐസക്ക്
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാർ 2016 ൽ കാലാവധി കഴിയുമ്പോൾ ക്ഷേമ പെൻഷൻ കുടിശിക 806 കോടി രൂപ. 2016 ൽ ധനമന്ത്രി തോമസ് ഐസക്ക് ഇറക്കിയ ധവള പത്രത്തിലാണ് 806 കോടി രൂപയാണ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ ക്ഷേമ പെൻഷൻ കുടിശിക എന്ന് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, പിണറായി സർക്കാരിന്റെ കാലത്തെ ക്ഷേമ പെൻഷൻ കുടിശിക 20000 കോടിക്ക് മുകളിൽ ആണ്.
മുൻകാലങ്ങളിൽ ക്ഷേമ പെൻഷൻ നൽകിയിരുന്നത് സർക്കാർ ഖജനാവിൽ നിന്നായിരുന്നു. ഇപ്പോൾ പെൻഷൻ നൽകുന്നത് പെൻഷൻ കമ്പനിയാണ്. 2018 ൽ ഐസക്ക് ധനമന്ത്രിയായ കാലത്താണ് കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എന്ന കമ്പനി രൂപീകരിക്കുന്നത്.
ധനകാര്യ വകുപ്പിന് കീഴിലുള്ള സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ കമ്പനി 2018 ജൂൺ 26നാണ് ഇത് സ്ഥാപിച്ചത്. ധനകാര്യ മന്ത്രി ചെയർമാനും ധനകാര്യ സെക്രട്ടറി മാനേജിംഗ് ഡയറക്ടറും ആയിട്ടാണ് കമ്പനി രൂപീകരിച്ചത്. സർക്കാർ ഖജനാവിൽ പണം ഇല്ലെന്ന കാരണം പറഞ്ഞ് പെൻഷൻ മുടങ്ങരുത് എന്നായിരുന്നു കമ്പനി രൂപീകരിച്ചതിന് പിന്നിലെ ലക്ഷ്യമായി തോമസ് ഐസക്ക് ചൂണ്ടിക്കാട്ടിയത്. .
പെൻഷൻ നൽകാനുള്ള ഫണ്ട് പെൻഷൻ കമ്പനി കണ്ടെത്തണം. സഹകരണ സ്ഥാപനങ്ങളുടെ കൺസോർഷ്യം, KSFE, KFC, തുടങ്ങിയ സമാഹരിക്കാൻ കഴിയുന്ന മേഖലകളിൽ നിന്ന് പെൻഷൻ കമ്പനി പലിശക്ക് പണം സമാഹരിച്ചു.
9 മുതൽ 10 ശതമാനം വരെ പലിശക്കാണ് പണം സമാഹരിച്ചത്. പലിശ അടക്കം കമ്പനിയുടെ ബാധ്യത ഇപ്പോൾ 20,000 കോടിയിലേക്ക് ഉയർന്നു. ഈ സാമ്പത്തിക വർഷത്തെ പെൻഷന് പുറമെ 3 ഗഡു പെൻഷൻ കുടിശിക കൊടുക്കാൻ 2700 കോടി കൂടി അധികമായി പെൻഷൻ കമ്പനി കണ്ടെത്തണം. പെൻഷൻ വീടുകളിൽ വിതരണം ചെയ്യുന്നവർക്ക് 5 മാസത്തെ ഇൻസെന്റിവും കൊടുക്കാനുണ്ട്. ആ ഇനത്തിൽ 35 കോടിയോളം രൂപ കുടിശികയുണ്ട്.
ഇൻസെന്റrവ് കൊടുക്കുന്നത് ധനകാര്യ വകുപ്പ് നേരിട്ടാണ്. അതുകൊണ്ട് തന്നെ കുടിശിക 5 മാസമായി. പെൻഷൻ കമ്പനിക്ക് നിലവിലുള്ള 20,000 കോടി കുടിശികക്ക് പുറമെ ഈ സാമ്പത്തിക വർഷം 3 ഗഡു കുടിശിക ഉൾപ്പെടെ 15 മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ 13,500 കോടി രൂപ കണ്ടെത്തണം. പലിശക്കാണ് ഈ വായ്പ ഇവർ സമാഹരിക്കുന്നത്. പലിശ അടക്കം ഇതിന്റെ തിരിച്ചടവിന് ഏകദേശം 15,000 കോടിയെങ്കിലും വേണ്ടി വരും.
ഇപ്പോഴുള്ള 20,000 കോടിക്ക് പുറമെ ഈ 15,000 കോടി കൂടി കണക്കാക്കുമ്പോൾ പെൻഷൻ കമ്പനിയുടെ ബാധ്യത 35,000 കോടിയായി ഉയരും. ഈ സാമ്പത്തിക വർഷം പെൻഷൻ കമ്പനിക്ക് വിതരണം ചെയ്യാൻ ബാലഗോപാൽ ബജറ്റിൽ വകയിരുത്തിയത് 13,500 കോടിയാണ്. ഇത് പൂർണമായും ബാലഗോപാൽ പെൻഷൻ കമ്പനിക്ക് നൽകിയാലും പെൻഷൻ കമ്പനിയുടെ ബാധ്യത (35000 13500) 22500 കോടിയായിരിക്കും.
അതായത് ബാധ്യതകളും കുടിശികകളും അടുത്ത സർക്കാരിലേക്ക് ചാർത്തുന്ന ബാലഗോപാൽ ഇക്കണോമിക്‌സ് പെൻഷൻ കമ്പനിയുടെ 22,500 കോടിയുടെ ബാധ്യതയിലും തുടരും എന്ന് ചുരുക്കം..