
പട്ന: അഞ്ചുമാസത്തിനകം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനായി വിപുലമായ മുന്നൊരുക്കങ്ങളുമായി കോൺഗ്രസ്. 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിർണായക ശക്തിപ്രകടനമായാണ് പാർട്ടി ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമായ ഒരു വോട്ടുബാങ്ക് സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി തന്ത്രങ്ങൾ മെനയുന്നത്.
പരമ്പരാഗതമായി ആർ.ജെ.ഡിക്ക് ലഭിക്കുന്ന യാദവ, മുസ്ലിം വോട്ടുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, എൻ.ഡി.എയ്ക്ക് വോട്ട് ചെയ്യുന്ന അതിപിന്നോക്ക, ദളിത് വിഭാഗങ്ങളെയും എൻ.ഡി.എ ഭരണത്തിൽ അതൃപ്തിയുള്ള മുന്നോക്ക സമുദായ വോട്ടർമാരെയും തങ്ങളുടെ പാളയത്തിലെത്തിക്കാനാണ് കോൺഗ്രസ് ഇത്തവണ പ്രധാനമായും ശ്രമിക്കുന്നത്.
ഈ തന്ത്രത്തിന്റെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഈ വർഷം ഇതിനോടകം അഞ്ചു തവണ ബിഹാർ സന്ദർശിച്ചു. രാജേഷ് റാമിനെ പി.സി.സി പ്രസിഡന്റായും, യുവനേതാവ് കനയ്യ കുമാറിനെ പാർട്ടിയുടെ പ്രധാന മുഖങ്ങളിലൊന്നായും അവതരിപ്പിച്ചും, പപ്പു യാദവിനെപ്പോലുള്ള ജനകീയ നേതാക്കളെ പാർട്ടിയിലേക്ക് അടുപ്പിച്ചുമാണ് കോൺഗ്രസ് തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നത്.
സംസ്ഥാനത്തെ 243 നിയമസഭാ സീറ്റുകളിലേക്കും സ്ഥാനാർത്ഥിത്വം ആഗ്രഹിക്കുന്നവർക്കായി പാർട്ടി ഒരു ക്യു.ആർ. കോഡ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ അപേക്ഷിക്കുന്നവർ വ്യക്തിവിവരങ്ങൾക്കൊപ്പം കഴിഞ്ഞ അഞ്ചുവർഷം നടത്തിയ രാഷ്ട്രീയ-സാമൂഹിക പ്രവർത്തനങ്ങൾ, സോഷ്യൽ മീഡിയയിലെ സാന്നിധ്യം, ഇടപെടലുകൾ എന്നിവയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ നൽകണം.
എല്ലാ സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പരിഗണിക്കുന്നുണ്ടെങ്കിലും, പാർട്ടിക്ക് വ്യക്തമായ സംഘടനാ ശേഷിയുള്ള 90 സീറ്റുകളിലാണ് നിലവിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ 90 മണ്ഡലങ്ങളിൽ ബൂത്ത് തലം വരെയുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി പ്രത്യേക വാർ റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് വേളയിലെ ബൂത്ത് തല മാനേജ്മെന്റ് കാര്യക്ഷമമാക്കുന്നതിനായി പാർട്ടി ഭാരവാഹികൾക്കുള്ള പരിശീലന ക്ലാസുകളും പുരോഗമിക്കുകയാണ്.
നിലവിൽ ബിഹാർ നിയമസഭയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് (INC) 19 എം.എൽ.എമാരാണുള്ളത്. മഹാസഖ്യത്തിന്റെ (മഹാഗത്ബന്ധൻ) ഭാഗമായി മത്സരിച്ച കോൺഗ്രസ്, നിയമസഭയിലെ പ്രധാന പ്രതിപക്ഷ കക്ഷികളിലൊന്നായി തുടർന്നു.
ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സീറ്റുകൾ ഗണ്യമായി വർധിക്കാൻ സാധ്യതയുണ്ടെന്ന തരത്തിലുള്ള ആർ.ജെ.ഡിയുടെയും ബി.ജെ.പിയുടെയും ആഭ്യന്തര സർവേ റിപ്പോർട്ടുകൾ പുറത്തുവരുന്നത്, കോൺഗ്രസിന്റെ ഈ മുന്നൊരുക്കങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നുണ്ടെന്നും വിലയിരുത്തപ്പെടുന്നു.