Malayalam Media LIveNews

ഷൈനിന്റെ തുടർ ചികിത്സ തൃശൂരിൽ; പിതാവ് ചാക്കോ ഇരുന്നത് മുൻ സീറ്റിൽ; അപകട കാരണം ലോറി ട്രാക്ക് മാറിയത്

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. മുന്നിലുണ്ടായിരുന്ന ലോറി പെട്ടെന്ന് ട്രാക്ക് മാറിയപ്പോൾ കാർ പിന്നിലിടിക്കുകയായിരുന്നെന്ന് ഷൈനിൻറെ സഹായി അനീഷ് മാധ്യമങ്ങളോടു പറഞ്ഞു. ഷൈനിൻറെ പിതാവ് ചാക്കോ കാറിൻറെ മുൻസീറ്റിലായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് അദ്ദേഹത്തിൻറെ മരണകാരണമെന്നാണ് വിവരം.

അപകടത്തിൽ പരിക്കേറ്റ ഷൈനിനെയും കുടുംബത്തെയും തൃശൂരിലേയ്ക്ക് എത്തിക്കും. പ്രത്യേക ആംബുലൻസിൽ ഇവർ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ച പിതാവ് ചാക്കോയുടെ മൃതദേഹവും കൊണ്ടുപോകും. ഷൈൻ ടോമിന്റെ തുടർചികിൽസയും ശസ്ത്രക്രിയയും തൃശൂരിൽ നടത്തും. ഷൈനിൻറെ ഇടതുകൈയുടെ എല്ലിന് പൊട്ടലുണ്ട്. താരത്തെ ശസ്തക്രിയയ്ക്ക് വിധേയനാക്കും. ഷൈനിൻറെ അമ്മയുടെ ഇടുപ്പിനാണ് പരിക്കേറ്റിട്ടുള്ളത്. സഹോദരനും സഹായിക്കും കൈക്കാണ് പരിക്ക്.

ഇന്ന് പുലർച്ചെ സേലം-ബംഗളൂരു ദേശീയപാതയിൽ ധർമപുരിക്ക് അടുത്ത് പാലക്കോട് പ്രദേശത്തെ പറയൂരിലാണ് ഷൈൻ ടോമും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. ഷൈനിൻറെ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് പോകുമ്പോഴായിരുന്നു അപകടമെന്നാണ് വിവരം. വ്യാഴാഴ്ച രാത്രി പത്തോടെയാണ് എറണാകുളത്ത് നിന്നും ഇവർ യാത്ര തിരിച്ചത്.

എറണാകുളത്ത് നിന്നും ബെംഗളുരുവിലേക്ക് രാത്രി പത്തുമണിയോടെയാണ് ഇവർ യാത്ര തിരിച്ചത്. മുൻ സീറ്റിൽ ഡ്രൈവർക്കൊപ്പം ഷൈനിൻറെ സഹോദരനും മധ്യത്തിലെ സീറ്റിലെ അച്ഛനും അമ്മയും പിൻസീറ്റിൽ ഷൈനുമാണ് ഉണ്ടായിരുന്നത്. ഷൈൻ ഉറങ്ങുകയായിരുന്നു. ട്രാക്കുമാറിയെത്തിയ ലോറി ഷൈനും കുടുംബവും സഞ്ചരിച്ച കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഷൈനിൻറെ ചികിൽസാർഥമാണ് സേലത്തേക്ക് പോയത്. തൊടുപുഴയിലെ ചികിൽസ പൂർത്തിയാക്കിയ ശേഷമായിരുന്നു ബെംഗളൂരുവിലേക്കുള്ള യാത്ര.