News

റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിൽ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനിൽക്കില്ലെന്ന് കോടതി

കൊച്ചി: റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിൽ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനിൽക്കില്ലെന്ന് പെരുമ്പാവൂർ ജെഎഫ്എംസി കോടതിയുടെ സുപ്രധാന നിരീക്ഷണം. കോടതിയുടെ ജാമ്യ ഉത്തരവിലാണ് ഈ നിർണായകമായ കാര്യം വ്യക്തമാക്കുന്നത്. നിലവിലെ തെളിവുകൾ അനുസരിച്ച് പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം തെളിയിക്കാൻ സാധിച്ചിട്ടില്ലെന്ന് കോടതി അറിയിച്ചു.

റാപ്പർ വേടൻ ഉപയോഗിച്ച മാലയിലെ പുലിപ്പല്ല് യഥാർത്ഥമാണോ എന്ന് ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇത് കണ്ടെത്താൻ ശാസ്ത്രീയ പരിശോധന നടത്തേണ്ടതുണ്ട്. കൂടാതെ, റാപ്പർ വേടൻ പുലിയെ വേട്ടയാടിയതായി വനംവകുപ്പിന് പരാതി ലഭിച്ചിട്ടില്ല. വേടനെതിരെ സമാനമായ മറ്റ് കേസുകളൊന്നും നിലവിലില്ലെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.

കോടതിയിൽ ഹാജരായ വേടൻ, തനിക്ക് ലഭിച്ച മാലയിലെ വസ്തു പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നുവെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കാമെന്നും അറിയിച്ചു. പുലിപ്പല്ലിന് രൂപമാറ്റം വരുത്തി മാല നിർമ്മിച്ച തൃശ്ശൂരിലെ ജ്വല്ലറിയിൽ ഉൾപ്പെടെ തെളിവെടുപ്പ് നടത്തിയ ശേഷമാണ് വേടനെ കോടതിയിൽ ഹാജരാക്കിയത്. എന്നാൽ വേടന് പുലിപ്പല്ല് സമ്മാനമായി നൽകിയ രഞ്ജിത്ത് കുമ്പിടിയുമായി ബന്ധപ്പെടാൻ വനംവകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല. സമ്മാനമായി ലഭിച്ച വസ്തു പുലിപ്പല്ലാണെന്ന് അറിഞ്ഞിരുന്നെങ്കിൽ അത് ഉപയോഗിക്കില്ലായിരുന്നുവെന്ന് വേടൻ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി വേടന് ജാമ്യം അനുവദിച്ചത്.

അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കാൻ തയ്യാറാണെന്നും രാജ്യം വിട്ടുപോകില്ലെന്നും ഉറപ്പുനൽകിയ വേടൻ, തന്റെ പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കാനും തയ്യാറാണെന്ന് അറിയിച്ചു. എന്നാൽ വനംവകുപ്പ് വേടന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. പ്രതി രാജ്യം വിട്ടുപോകാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നായിരുന്നു വനംവകുപ്പിന്റെ പ്രധാന വാദം.

കേസിൽ വേടന്റെ മാനേജരെ ചോദ്യം ചെയ്യണമെന്നും, അവരാണ് പരിപാടികൾ കൈകാര്യം ചെയ്യുന്നതെന്നും, അവരെ ചോദ്യം ചെയ്താൽ മാത്രമേ പുലിപ്പല്ലിന്റെ ഉറവിടം കണ്ടെത്താൻ സാധിക്കൂ എന്നും വനംവകുപ്പ് വാദിച്ചു. രഞ്ജിത്ത് കുമ്പിടിയാണ് മാല നൽകിയതെങ്കിലും ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും വനംവകുപ്പ് കോടതിയെ അറിയിച്ചു.