Kerala

കാനം രാജേന്ദ്രന്റെ കാല്‍പാദം മുറിച്ചുനീക്കി; സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കും

തിരുവനന്തപുരം: പ്രമേഹ രോഗം മൂര്‍ച്ഛിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വലത് കാല്‍പാദം മുറിച്ചുമാറ്റി. കാനത്തിന്റെ ഇടത് കാലിന് മുന്‍ സംഭവിച്ച ഒരു അപകടത്തെ തുടര്‍ന്നുള്ള പ്രയാസങ്ങളുണായിരുന്നു. അതിന് ശേഷമാണ് വലതു കാലിന്റെ അടിഭാഗത്ത് മുറിവുണ്ടാകുന്നത്.

പ്രമേഹരോഗം കാരണം ഇത് ഉണങ്ങിയിരുന്നില്ല. രണ്ടുമാസമായിട്ടും ഇത് ഭേദമാകാതെ വന്നതോടെയാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും പഴുപ്പ് വ്യാപിച്ചിരുന്നു. ആദ്യം രണ്ടു വിരലുകള്‍ മുറിച്ചുകളയണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. എന്നാല്‍, ശസ്ത്രക്രിയ വേളയില്‍ മൂന്നു വിരലുകള്‍ മുറിച്ചു. എന്നിട്ടും മാറ്റം കാണാതെ വന്നതോടെയാണ് ചൊവ്വാഴ്ച കാല്‍പാദം തന്നെ മുറിച്ചു മാറ്റിയത്.

ഇതിനിടെ, കാനം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുന്നതായുള്ള പ്രചാരണം നടക്കുകയാണ്. എന്നാല്‍, ഇത് പൂര്‍ണമായും കാനം തള്ളി. പുതിയ സാഹചര്യത്തില്‍ മൂന്നു മാസത്തെ അവധിക്കുള്ള അപേക്ഷ പാര്‍ട്ടിക്ക് നല്‍കിയിരിക്കുകയാണ് കാനം. 30ന് ചേരുന്ന സി.പി.ഐ സംസ്ഥാന നിര്‍വാഹകസമിതി യോഗമാണിത് പരിഗണിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ അസി. സെക്രട്ടറിമാരായ ഇ.ചന്ദ്രശേഖരനും പി.പി.സുനീറും കൂടുതല്‍ സജീവമാകാനാണ് സാധ്യത.

2022 ഒക്ടോബറിലാണ് കാനം രാജേന്ദ്രന്‍ സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടത്. കൃത്രിമ പാദവുമായി പൊരുത്തപ്പെട്ട ശേഷം രാഷ്ട്രീയ രംഗത്ത് സജീവമാകാനാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ കാനം.

Leave a Reply

Your email address will not be published. Required fields are marked *