
സിംഹങ്ങളുടെ പേരിടൽ വിവാദം; ത്രിപുര വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
അഗർത്തല: സിംഹങ്ങൾക്ക് സീത, അക്ബർ പേര് എന്ന് പേരിട്ടതിൽ നടപെടിയെടുത്ത് ത്രിപുര സർക്കാർ. വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രബിൻ ലാൽ അഗർവാളിനെ സസ്‌പെൻഡ് ചെയ്തു. സിംഹങ്ങൾക്ക് ദൈവങ്ങളുടെ പേരിട്ടത് മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടികാട്ടി വിഎച്ച്പി കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നടപടി.
1994 ബാച്ച് ഐഎഫ്എസ് ഓഫീസറായ അഗർവാൾ പിന്നീട് ത്രിപുര ചീഫ് വൈൽഡ് ലൈഫ് വാർഡനായി ചുമതലയേൽക്കുകയായിരുന്നു. സിംഹങ്ങളെ സിലിഗുരിയിലേക്ക് അയയ്ക്കുമ്പോൾ ഇദ്ദേഹമാണ് രജിസ്റ്ററിൽ സിംഹങ്ങളുടെ പേര് സീത, അക്ബർ എന്ന് രേഖപ്പെടുത്തിയത്.
അക്ബർ എന്ന് പേരുള്ള ആൺസിംഹത്തെയും സീത എന്ന പെൺസിംഹത്തെയും ഒന്നിച്ച് പാർപ്പിക്കരുതെന്നാണ് കൊൽക്കത്ത ഹൈക്കോടതിയിൽ വിശ്വഹിന്ദു പരിഷത്ത് ഹർജി നൽകിയിരുന്നത്. ത്രിപുരയിലെ സെപാഹിജാല പാർക്കിൽ നിന്ന് എത്തിച്ച സിംഹങ്ങളെ സിലിഗുഡി സഫാരി പാർക്കിൽ ഒന്നിച്ച് പാർപ്പിക്കരുതെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഹർജിയിൽ വിവാദം ഉയർന്നതോടെ കൊൽക്കത്ത ഹൈക്കോടതി സിംഹങ്ങളുടെ പേര് മാറ്റാൻ നിർദേശിക്കുകയായിരുന്നു.
അതേസമയം ത്രിപുര സർക്കാരാണ് സിംഹങ്ങൾക്ക് പേരിട്ടതെന്നും പേര് മാറ്റാനുള്ള ഉത്തരവാദിത്തം ത്രിപുര സർക്കാരിനാണെന്നുമായിരുന്നു ബംഗാൾ സർക്കാർ കോടതിയെ അറിയിച്ചത്. പട്ടിക്കും പൂച്ചക്കും ദൈവങ്ങളുടെ പേരാണോ ഇടുന്നതെന്ന് വിമർശിച്ച ഹൈക്കോടതി വിഎച്ച്പി ഹർജി തള്ളി.