
മുഖ്യമന്ത്രി പിണറായി വിജയനും മൈക്കും തമ്മിലുള്ള ശത്രുത നമ്മൾ ഇന്നും ഇന്നലെയും കേട്ട് തുടങ്ങിയതല്ല. മുഖ്യനോട് ഒന്ന് പിണങ്ങിയതിന് മൈക്കിനെ അറസ്റ്റ് ചെയ്തതും നമ്മൾ കണ്ടിരുന്നു. എന്നാൽ എന്നെ തല്ലേണ്ട മാമാ ഞാൻ നന്നാവൂല്ലാ എന്ന് പറയുന്നത് പോലെ വീണ്ടും പിണറായിയെ പ്രസംഗത്തിനിടെ മൈക്ക് ചതിച്ചു. സി.പി.എം കോവളം ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം നടന്നത്. ഇത്തവണ മൈക്കിന്റെ ഉയരമാണ് മുഖ്യനിൽ അതൃപ്തിയുണ്ടാക്കിയത്.
എന്നാൽ ഇത്തവണ വിമർശം ഭയന്ന് സമചിത്തതയോടെ മുഖ്യമന്ത്രി പിണറായി വിജയൻ പെരുമാറി. കാരണം ഇപ്പോൾ തന്നെ പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തമായിരിക്കുകയാണ്. അതിനാൽ വെറുതെ വീണ്ടുമൊരു വിവാദം ഉണ്ടാക്കുന്നത് നല്ലതല്ല എന്ന് പിണറായി വിജയന് നന്നായിട്ടറിയാം.
പ്രസംഗിക്കാനെത്തിയപ്പോഴാണ് മൈക്കിന്റെ ഉയരക്കൂടുതല്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉയരം കൂടിയത് ശ്രദ്ധിച്ച മുഖ്യമന്ത്രി ഉടൻ തന്നെ മൈക്ക് ഓപ്പറേറ്ററെ വേദിയിലേയ്ക്ക് വിളിക്കുകയായിരുന്നു. ഇത്തവണ പൊട്ടിത്തെറിക്കാതെ മൈക്കിന്റെ ആള്‍ ഇങ്ങോട്ട് വന്നാല്‍ നല്ലതായിരുന്നുവെന്നാണ് മുഖ്യൻ പറഞ്ഞത്.
എന്നാൽ മൈക്ക് ഓപ്പറേറ്ററെ വിളിച്ചെങ്കിലും വേദിയിലുണ്ടായിരുന്ന സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എയും സംഘടകരും ചേർന്ന് പ്രശ്നം പരിഹരിക്കുകയായിരുന്നു. മുഖ്യന്റെ മുൻകോപം നന്നായിട്ടറിയാവുന്ന ഓപ്പറേറ്റർ അപ്പോഴേക്കും അന്തംവിട്ട് ഓടി വേദിയിലെത്തുകയും ചെയ്തു. കാരണം നേരത്തെ മൈക്ക് പ്രശ്‌നം വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു.
എന്തായാലും ഇപ്പോൾ എല്ലാ കാര്യങ്ങളിലും അതിപ്പോൾ പറയുന്നതിലും ചെയ്യുന്നതിലുമൊക്കെ പിണറായി വിജയൻ അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്. കാരണം ശക്തമായ ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്ന് പിണറായി വിജയന് നന്നായിട്ടറിയാം. കൂടാതെ പാർട്ടിയിലും പിണറായിക്കെതിരെ പടയൊരുക്കം ശക്തമാണ്.
ഒരുകാലത്ത് സിപിഎമ്മിൽ ശബ്ദങ്ങളൊന്നും ഉയർത്താതെ അടങ്ങിയിരുന്ന നേതാക്കളാണ് ഇപ്പോൾ പിണറായി വിജയനെതിരെ രംഗത്തെത്തുന്നത്. ഇന്ന് പാർട്ടിക്കെതിരെ ഉയരുന്ന ആരോപണങ്ങളും എന്നാൽ അതിനു മറുപടി പറയാത്ത മുഖ്യന്റെ നിശബ്ദതയും തെറ്റുകാരെ സംരക്ഷിക്കുന്ന പിണറായി വിജയൻറെ നിലപാടുമാണ് നേതാക്കളെ പോലും ഇപ്പോൾ ചൊടിപ്പിച്ചിരിക്കുന്നത്.
പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയുടെ നേതൃത്വത്തിൽ ആണ് പിണറായി വിരുദ്ധ ചേരി ശക്തി പ്രാപിക്കുന്നത്. തോമസ് ഐസക്ക്, പി ജയരാജൻ ,കെ.കെ. ശൈലജ, സ്വരാജ് എന്നിവരും ബേബി പക്ഷത്തോടൊപ്പമുണ്ട്. അതോടൊപ്പം മന്ത്രിമാരിൽ എം.ബി രാജേഷും പി. രാജീവും ബേബി ചേരിയോട് അടുത്ത് കഴിഞ്ഞുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കൂടാതെ, എങ്ങോട്ട് വേണമെങ്കിലും ചായാമെന്ന അവസ്ഥയിലാണ് മുഖ്യന്റെ ചങ്കായ ധനമന്ത്രി കെ. എൻ. ബാലഗോപാൽ ഇപ്പോൾ. അതിനാൽ തന്നെ തല്ക്കാലം വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനായിരിക്കും മുഖ്യന്റെ തീരുമാനം.