
ഇൻഡ്യൻ പ്രീമിയർ ലീഗിൽ പാകിസ്ഥാൻ താരങ്ങളെ കളിക്കാൻ അനുവദിക്കാത്ത ബിസിസിഐ നടപടി പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ഇപ്പോഴത്തെ മോശം അവസ്ഥയിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചെന്ന് മുൻ പാക് താരം റഷീദ് ലത്തീഫ്. കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിലും തുടർന്ന് നടന്ന ന്യൂസിലാന്റ് പര്യടനത്തിലും ദയനീയമായ പ്രകടനമായിരുന്നു പാകിസ്താൻ ക്രിക്കറ്റ് ടീമിന്റേത്.
ഐപിഎല്ലിന്റെ ആദ്യ സീസണ്‍ നടന്ന 2008 ൽ 12 പാക് താരങ്ങൾ കളിച്ചിരുന്നു. എന്നാൽ അതേവർഷം നടന്ന മുംബൈ ഭീകരാക്രമണത്തിനു ശേഷം പാകിസ്ഥാൻ താരങ്ങളെ ബി.സി.സി.ഐ ഐ.പി.എല്ലിൽ നിന്നും വിലക്കുകയായിരുന്നു.
ആദ്യ ഐപിഎൽ കിരീടം നേടിയ രാജസ്ഥാൻ റോയൽസ് ടീമിൽ സൊഹൈൽ തൻവർ, കമാൻ അക്മൽ, യൂനിസ് ഖാൻ എന്നീ മൂന്നു താരങ്ങൾ ഉണ്ടായിരുന്നു.
ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ ക്രിക്കറ്റിന്റെ സ്ഥിരമായ ഉയർച്ചയും പ്രീമിയർ ടി20 ലീഗിൽ കളിക്കുന്നതിലൂടെ നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നും ലത്തീഫ് വിശദീകരിച്ചു.
“ഐപിഎല്ലിലൂടെയാണ് അഫ്ഗാനിസ്ഥാന്റെ ഉയർച്ചയും ഉണ്ടായത്, റാഷിദ് ഖാന് ശേഷം അവർ നൂർ അഹമ്മദ്, അസ്മത്തുള്ള ഒമർസായി, ഫസലഖ് ഫാറൂഖി എന്നിവരെ കൊണ്ടുവന്നു – അവർ ദേശീയ തലത്തിലും മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നതിന് ഐ പി എൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്,” ലത്തീഫ് കൂട്ടിച്ചേർത്തു.
“ഫുട്ബോളിനെക്കുറിച്ച് സംസാരിക്കുമ്പോൾ നിങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെയും റയൽ മാഡ്രിഡിനെയും കുറിച്ച് ചിന്തിക്കുന്നു, കാരണം അവർക്ക് മികച്ച സൗകര്യങ്ങളുണ്ട്, കളിക്കാർ അത്തരം സ്ഥലങ്ങൾ വിടാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ലോകത്തിലെ ഏറ്റവും മികച്ച ലീഗായ ഐപിഎല്ലിൽ കളിച്ചിട്ട് മറ്റ് രാജ്യങ്ങളിലേക്ക് കളിക്കാൻ പോകുമ്പോൾ അത് ടീമിന് നിസ്സാരമായി കാണാൻ കഴിയും,” മുൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പറഞ്ഞു.