News

ചരിത്രം കുറിച്ച് വിഴിഞ്ഞം: ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പൽ MSC ഐറിന തുറമുഖത്ത് നങ്കൂരമിട്ടു

വിഴിഞ്ഞം: ഇന്ത്യയുടെ സമുദ്ര വ്യാപാര ചരിത്രത്തിൽ നാഴികക്കല്ല് കുറിച്ച് ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലായ എംഎസ്‌സി ഐറിന (MSC IRINA) വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടു. ഇതാദ്യമായാണ് ഇത്രയും വലിയൊരു കണ്ടെയ്‌നർ കപ്പൽ ഒരു ഇന്ത്യൻ തുറമുഖത്ത് എത്തുന്നത്. ഈ നേട്ടത്തോടെ വിഴിഞ്ഞം ആഗോള കപ്പൽ ഗതാഗത ഭൂപടത്തിൽ തന്ത്രപ്രധാനമായ സ്ഥാനം ഉറപ്പിച്ചു. കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. കപ്പലിലുള്ള 16000 കണ്ടെയനറുകളിൽ 3000 എണ്ണം വിഴിഞ്ഞത്ത് ഇറക്കും.

24,346 കണ്ടെയ്‌നറുകൾ (TEU) വഹിക്കാൻ ശേഷിയുള്ള എംഎസ്‌സി ഐറിന, നിലവിൽ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ വാഹക ശേഷിയുള്ള കപ്പലാണ്. അദാനി പോർട്സ് ആൻഡ് സെസ് ലിമിറ്റഡ് (APSEZ) പ്രവർത്തിപ്പിക്കുന്ന വിഴിഞ്ഞം, ഇന്ത്യയിലെ ആദ്യത്തെ മെഗാ ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്‌നർ ടെർമിനലാണ്. യൂറോപ്പ്, പേർഷ്യൻ ഗൾഫ്, തെക്കുകിഴക്കൻ ഏഷ്യ, ഫാർ ഈസ്റ്റ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ഏറ്റവും തിരക്കേറിയ കിഴക്ക്-പടിഞ്ഞാറ് കപ്പൽ പാതയിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ് വിഴിഞ്ഞത്തിന്റെ സ്ഥാനം. ഈ തന്ത്രപ്രധാനമായ സ്ഥാനമാണ് മറ്റു ഇന്ത്യൻ തുറമുഖങ്ങളെ അപേക്ഷിച്ച് വിഴിഞ്ഞത്തിന് മുൻതൂക്കം നൽകുന്നത്.

ഏകദേശം 400 മീറ്റർ നീളവും 61 മീറ്റർ വീതിയുമുള്ള എംഎസ്‌സി ഐറിന, ഒരു ഫുട്ബോൾ മൈതാനത്തിന്റെ നാലിരട്ടി വലിപ്പമുള്ളതാണ്. 26 തട്ടുകളായി കണ്ടെയ്‌നറുകൾ അടുക്കാൻ ശേഷിയുള്ള കപ്പൽ, കാർബൺ ബഹിർഗമനം 4% കുറയ്ക്കുന്ന ഊർജ്ജക്ഷമമായ സാങ്കേതികവിദ്യയിലാണ് പ്രവർത്തിക്കുന്നത്. ലൈബീരിയൻ പതാക വഹിക്കുന്ന ഈ കപ്പൽ 2023 മാർച്ചിലാണ് നീറ്റിലിറക്കിയത്.

അൾട്രാ ലാർജ് കണ്ടെയ്‌നർ വെസ്സലുകളെ (ULCV) കൈകാര്യം ചെയ്യാനുള്ള വിഴിഞ്ഞത്തിന്റെ കാര്യശേഷിയിലുള്ള വർധിച്ചുവരുന്ന ആത്മവിശ്വാസമാണ് ഐറിനയുടെ വരവ് സൂചിപ്പിക്കുന്നത്. കൊളംബോ, സിംഗപ്പൂർ, ദുബായ് തുടങ്ങിയ പ്രധാന ട്രാൻസ്ഷിപ്പ്മെന്റ് ഹബുകളുമായി മത്സരിക്കാനുള്ള ഇന്ത്യയുടെ കവാടമായി വിഴിഞ്ഞം മാറുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ ആഴ്ചകളിൽ എംഎസ്‌സി ടർക്കി, എംഎസ്‌സി മിഷേൽ കാപ്പെല്ലിനി തുടങ്ങിയ കൂറ്റൻ കപ്പലുകളും വിഴിഞ്ഞത്ത് എത്തിയിരുന്നുവെങ്കിലും, എംഎസ്‌സി ഐറിനയുടെ വരവ് തുറമുഖത്തിന്റെ ചരിത്രത്തിലെ ഒരു പുതിയ അധ്യായമാണ്.

കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഈ തുറമുഖത്തെ ആഗോള ഷിപ്പിംഗ് കമ്പനികളും വ്യാപാര നിരീക്ഷകരും ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. വരും വർഷങ്ങളിൽ ഇന്ത്യയുടെ കണ്ടെയ്‌നർ ഗതാഗതം ഗണ്യമായി വർധിക്കുമെന്നാണ് പ്രവചനങ്ങൾ. ഈ സാഹചര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളെ ആകർഷിക്കാനും കൈകാര്യം ചെയ്യാനുമുള്ള വിഴിഞ്ഞത്തിന്റെ കഴിവ്, അന്താരാഷ്ട്ര വ്യാപാരത്തിൽ ഇന്ത്യയുടെ പങ്ക് പുനർനിർവചിക്കാൻ സഹായിക്കും.