
40 കോടി ശമ്പളത്തിൽ 447 ഉദ്യോഗസ്ഥരുണ്ടായിട്ടും ഹൈവേ നിർമാണ മേൽനോട്ടത്തിൽ ഗുരുതര വീഴ്ച്ച; കൈകഴുകി മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും
തിരുവനന്തപുരം: യാത്രാദുരിതത്തിന് ഒരുപരിധിവരെ പരിഹാരം ആകുമെന്ന് കരുതിയ നാഷണൽ ഹൈവേ നിർമാണത്തിലെ അപാകതകൾ വെളിച്ചത്തുവന്നതോടെ ജനങ്ങൾക്ക് കടുത്ത നിരാശ. മഴക്കാലം തുടങ്ങുന്നതിന് മുമ്പ് തന്നെ പൊളിഞ്ഞുവീണുതുടങ്ങിയ നാഷണൽ ഹൈവേ 66 ന്റെ നിർമാണ വീഴ്ച്ചകളിൽ പരസ്പരം പഴിചാരുകയാണ് കേരള സർക്കാരും കേന്ദ്ര സർക്കാരും.
ഇതുവരെ ഹൈവേ നിർമാണത്തിന്റെ ക്രെഡിറ്റിന് വേണ്ടി കോടികൾ ചെലവിട്ടിരുന്ന മന്ത്രി റിയാസും മുഖ്യമന്ത്രിയും ഇപ്പോൾ ഉത്തരവാദിത്തം കേന്ദ്രത്തിന് മാത്രം നൽകി കൈകഴുകുകയാണ്. നിർമാണത്തിന്റെ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനും മേൽനോട്ടത്തിന്റെ ഉത്തരവാദിത്തം മാത്രമാണ് കേരള സർക്കാരിനുമാണെന്ന് പറഞ്ഞാണ് മുഖ്യമന്ത്രിയും മന്ത്രിയും ന്യായീകരിക്കുന്നത്.
പി.എ. മുഹമ്മദ് റിയാസിന്റെ പൊതു മരാമത്ത് വകുപ്പിന്റെ കീഴിലുള്ള നാഷണൽ ഹൈവേയിൽ 447 ഉദ്യോഗസ്ഥരാണുള്ളത്. ഇവരാണ് റിയാസ് പറഞ്ഞ നാഷണൽ ഹൈവേയിലെ സ്റ്റേറ്റ് ഗവൺമെന്റ് ഉദ്യോഗസ്ഥർ.
ഒരു ചീഫ് എഞ്ചിനീയർ, 2 സൂപ്രണ്ടിംഗ് എഞ്ചിനീയർ, എക്‌സിക്യൂട്ടിവ് എഞ്ചിനീയർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർ അടക്കം 447 ഉദ്യോഗസ്ഥ പടയാണ് റിയാസിന്റെ നാഷണൽ ഹൈവേയിൽ ഉള്ളത്. ഇവരുടെ ശമ്പളവും മറ്റ് ഇതര ചെലവുകൾക്കുമായി 39.32 കോടിയാണ് 2025-26 ലെ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ഇത്രയും വലിയൊരു ഉദ്യോഗസ്ഥ പടയുണ്ടായിട്ടും നിർമാണത്തിലുണ്ടായ അപാകത കണ്ടെത്താൻ മേൽനോട്ടം വഹിച്ച കേരള സർക്കാരിന് സാധിച്ചില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്.
സ്റ്റേറ്റ് ഗവൺമെന്റ് ഉദ്യോഗസ്ഥർ, ഞാനുൾപ്പെടെ ഞങ്ങൾ എല്ലാവരും ഒരു ടീമായി സഞ്ചരിച്ചു കൊണ്ട് പരിശോധിക്കുന്നുണ്ട്. ഞങ്ങൾ ഫീൽഡിൽ സ്ഥിരമായിട്ട് പോകുന്നുണ്ട്. ഇത് ക്ലംപീറ്റ് മുന്നോട്ട് കൊണ്ട് പോകേണ്ടത് സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പാണ്. ഇതിന്റെ പ്രവൃത്തി, കാര്യങ്ങൾ, ഇത് എങ്ങനെയാ പോകുന്നേ, ഇതിനെയൊക്കെ കോ ഓഡിനേറ്റ് ചെയ്യുന്നത് മുഖ്യമന്ത്രിയാണ് – ദേശീയപാത നിർമ്മാണത്തെ കുറിച്ച് മരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞ വാക്കുകളാണിത്. മന്ത്രിയുടെ വാക്കുകൾ സത്യമാണെങ്കിൽ റോഡുകൾ ഇടിഞ്ഞ് താഴുന്നതും തകർന്നുവീഴുന്നതുമായ അപകടങ്ങൾ എങ്ങനെ സംഭവിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കേണ്ടതുണ്ട്.
ദേശീയപാതയിൽ പല ഭാഗങ്ങളിലും വിള്ളലുകൾ രൂപപ്പെട്ട് തകർന്നതോടെ ഉത്തരവാദിത്വത്തിൽ നിന്ന് കൈ കഴുകുകയാണ് മുഖ്യമന്ത്രിയും മരുമോൻ കൂടിയായ മരാമത്ത് മന്ത്രി മുഹമ്മദ് റിയാസും. ദേശീയ പാത നിർമ്മാണത്തിന്റെ പൂർണ്ണ നിയന്ത്രണം കേന്ദ്രത്തിനാണെന്നാണ് മുഖ്യമന്ത്രിയുടേയും മരാമത്ത് മന്ത്രിയുടേയും പുതിയ ക്യാപ്‌സൂൾ. ഈ രക്തത്തിൽ പങ്കില്ല എന്ന് പറഞ്ഞ് ഇരുവരും കൈ കഴുകി. ക്രഡിറ്റ് എടുക്കാൻ ദേശീയ പാതയോരത്ത് വച്ച ഇരുവരുടേയും ഫ്‌ലക്‌സുകളും നീക്കി കൊണ്ടിരിക്കുകയാണ് ഇപ്പോൾ.