NationalNews

കൊല്ലപ്പെട്ടത് 70 ഭീകരർ; ഇന്ത്യയുടെ ഓപറേഷൻ സിന്ദൂറിൽ തകർന്ന് ഭീകരകേന്ദ്രങ്ങൾ

ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ നടത്തിയത് 24 മിസൈൽ ആക്രമണങ്ങൾ. ഇതിൽ 70 ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. അതിർത്തി കടന്നുള്ള ഭീകരവാദം ചെറുക്കുക, സൈനിക-ഭീകര ബന്ധങ്ങൾ തകർക്കുക, സാധാരണക്കാർക്ക് നാശനഷ്ടം കുറയ്ക്കുക എന്നിവയായിരുന്നു ഈ സൈനിക നടപടിയുടെ ലക്ഷ്യം.

പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായി പാകിസ്ഥാനിലും പാക് അധീന കാശ്മീരിലുമായി ഒമ്പത് സ്ഥലങ്ങളിൽ ഇന്ത്യ 24 മിസൈൽ ആക്രമണങ്ങൾ നടത്തി 70 ഭീകരരെ കൊലപ്പെടുത്തി. ‘ഓപ്പറേഷൻ സിന്ദൂർ‘ എന്ന് പേരിട്ടിട്ടുള്ള ഈ സൈനിക നടപടി കേവലം ഒരു പ്രതികരണം മാത്രമല്ലായിരുന്നു. ‘ഇതൊരു തന്ത്രപരമായ ദൃഢനിശ്ചയത്തിന്റെ പ്രഖ്യാപനമായിരുന്നു. ഭീകരവാദ ബന്ധമുള്ള ഒമ്പത് സ്ഥലങ്ങളിൽ 24 കൃത്യമായ മിസൈൽ ആക്രമണങ്ങളിലൂടെ, അതിർത്തി കടന്നുള്ള ഭീകരവാദവും അതിനെ സഹായിക്കുന്ന ഭരണകൂട സ്ഥാപനങ്ങളുടെ ഒത്താശയും ഇനി സഹിക്കില്ലെന്ന് ഇന്ത്യ തെളിയിച്ചു, എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഈ പ്രത്യാക്രമണത്തിൽ മുസാഫറാബാദ്, കോട്ലി, ബഹാവാൽപൂർ, റാവൽക്കോട്ട്, ചക്സ്വാരി, ഭിംബർ, നീലം താഴ്വര, ഝലം, ചക്വാൾ എന്നിവിടങ്ങളിലെ ഒമ്പത് ലക്ഷ്യസ്ഥാനങ്ങളിലായി 60 ലധികം ഭീകരർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

ഈ സ്ഥലങ്ങളെല്ലാം ഭീകരവാദ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളായി കണ്ടെത്തിയിരുന്നു. ലഷ്‌കർ-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ് എന്നീ സംഘടനകളുമായി ബന്ധപ്പെട്ട ക്യാമ്പുകളാണ് കൃത്യതയുള്ള മിസൈലുകൾ ഉപയോഗിച്ച് ലക്ഷ്യമിട്ടത്. ഈ പ്രത്യാക്രമണം ഈ ഭീകര സംഘടനകളുടെ പ്രവർത്തന ശേഷി ഗണ്യമായി കുറച്ചതായി അധികൃതർ അറിയിച്ചു.

ഭീകര സംഘടനകൾക്ക് പാകിസ്ഥാൻ സൈന്യം ലോജിസ്റ്റിക് സഹായം നൽകുന്നതിന് വ്യക്തമായ തെളിവുകൾ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. സൈന്യവും അതിർത്തി കടന്നുള്ള ഭീകരവാദവും തമ്മിലുള്ള ഈ ആഴത്തിലുള്ള ബന്ധം പുറത്തുകൊണ്ടുവരികയും തകർക്കുകയുമായിരുന്നു ഈ ആക്രമണത്തിന്റെ ലക്ഷ്യം.