Kerala Government News

കേന്ദ്രം ക്ഷാമബത്ത പ്രഖ്യാപിച്ചതോടെ കേരളത്തിലേത് 21 ശതമാനമായി ഉയർന്നു; കുടിശിക 7 ഗഡുക്കൾ

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഇന്ന് രണ്ട് ശതമാനം ക്ഷാമബത്ത പ്രഖ്യാപിച്ചതോടെ കേരളത്തില്‍ ക്ഷാമബത്ത കുടിശിക 21 ശതമാനമായി ഉയർന്നു. ഏഴ് ഗഡുക്കളാണ് കേരളത്തില്‍ കുടിശികയായിട്ടുള്ളത്. 2021 ജൂലൈയിലെ ക്ഷാമബത്തയാണ് ഇതുവരെ കേരളത്തില്‍ അനുവദിച്ചിട്ടുള്ളത്. ഇന്ന് 2 ശതമാനം ക്ഷാമബത്ത പ്രഖ്യാപിച്ചതോടെ കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 53 ശതമാനത്തില്‍ നിന്ന് 55 ശതമാനമായി ഉയർന്നു. 2025 ജനുവരി പ്രാബല്യത്തിലുള്ള ക്ഷാമബത്തയാണ് കേന്ദ്ര സർക്കാർ ഇന്ന് പ്രഖ്യാപിച്ചത്. ജനുവരി മുതലുള്ള കുടിശിക പണമായി ലഭിക്കും.

കേന്ദ്രസർക്കാർ ജീവനക്കാർക്ക് 2 ശതമാനം ക്ഷാമബത്ത അനുവദിച്ചതോടെ ഐഎഎസ് ഐപിഎസ്, ഐഎഫ്എസ്, ജുഡീഷ്യല്‍ ഓഫീസർമാരുടെ ക്ഷാമബത്തയും ഉയരും. ഇതുസംബന്ധിച്ച ഉത്തരവ് വരുംദിവസങ്ങളില്‍ ധനവകുപ്പില്‍ നിന്ന് പുറത്തിറങ്ങും. ഇവർക്ക് കുടിശിക പണമായി നല്‍കുകയും ചെയ്യും.

2022 ജനുവരിയിലെ മൂന്ന് ശതമാനം ക്ഷാമബത്ത 2025 മെയ് മാസം വാങ്ങുന്ന ശമ്പളത്തില്‍ കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് നല്‍കുമെന്ന് ധനവകുപ്പില്‍ നിന്ന് ഉത്തരവിറങ്ങിയിട്ടുണ്ട്. അതിനുശേഷം കേരളത്തിലെ ക്ഷാമബത്ത കുടിശിക 21 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയും. പ്രഖ്യാപിച്ച ക്ഷാമബത്തയ്ക്ക് കുടിശിക അനുവദിക്കാത്ത രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. കെ.എൻ. ബാലഗോപാല്‍ ധനമന്ത്രിയായതിന് ശേഷം പ്രഖ്യാപിച്ച ക്ഷാമബത്തക്ക് കുടിശിക അനുവദിച്ചിരുന്നില്ല. 117 മാസത്തെ കുടിശികയാണ് ജീവനക്കാർക്ക് ഇതുവഴി നഷ്ടപ്പെട്ടത്. അടിസ്ഥാന ശമ്പളത്തിന്റെ തോത് അനുസരിച്ച് 71760 രൂപ മുതല്‍ 520416 രൂപവരെയാണ് ജീവനക്കാർക്ക് ഇതുവഴി നഷ്ടപ്പെട്ടത്.

കേരളത്തിലെ ക്ഷാമബത്ത കുടിശിക ഇങ്ങനെ:

  • 01.01.22 – 3 %
  • 01.07.22 – 3 %
  • 01.01.23 – 4 %
  • 01.07.23 – 3 %
  • 01.01.24 – 3 %
  • 01.07.24 – 3 %
  • 01.01.25- 2%
  • ആകെ : 21 %