
ജയ്പൂർ: മെഡിക്കൽ വിദ്യാർത്ഥിനിയെ വിഷം നൽകി കൊലപ്പെടുത്തി എന്ന പരാതിയിൽ പോലീസ് കേസെടുത്തു. നാല് യുവാക്കൾ ചേർന്ന് വിഷം നൽകി കൊലപ്പെടുത്തിയെന്നു വിദ്യാർത്ഥിനിയുടെ കുടുംബം നൽകിയ പരാതിയിലാണ് കേസ്. ബനിപാർക്ക് പോലീസാണ് കേസന്വേഷിക്കുന്നത്. മെഡിക്കൽ കോളജിന്റെ കന്റീനിൽ വച്ച് മകൾ സിയയ്ക്ക് വിഷം നൽകിയെന്നാണ് അമ്മ രാജ്കുമാരിയുടെ പരാതി.
സിയ അമ്മ രാജ്കുമാരിയെ വിളിച്ച് സഹായം അഭ്യർത്ഥിച്ചെങ്കിലും ആശുപത്രിയിലെത്തും മുമ്പ് മരിച്ചുവെന്ന് വീട്ടുകാർ പറയുന്നു. സിയയുടെ കണ്ണുകളും നഖങ്ങളും ചുണ്ടും നീലനിറത്തിലായിരുന്നുവെന്നും, മരണം വിഷം ആഴമായി ഉള്ളിൽ ചെന്നതിനാലാണെന്നും ഡോക്ടർമാർ അറിയിച്ചു. ഏപ്രിൽ 30ന് നടന്ന സംഭവത്തിൽ അമ്മയുടെ പരാതിയിൽ ഒക്ടോബർ 21ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പെൺകുട്ടിയുടെ വനിതാ സുഹൃത്തും ചില ആൺകുട്ടികളും ചേർന്ന് കൊല്ലാൻ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. ഏപ്രിൽ 30ന് പഠിക്കാൻ പോയ സിയ വൈകുന്നേരം അമ്മയെ വിളിച്ച് സംസാരിച്ചിരുന്നു. തുടർന്ന്, മെട്രോ സ്റ്റേഷനിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സിയയ്ക്ക് ഒരു ആൺകുട്ടിയുമായി ബന്ധമുണ്ടെന്ന് സുഹൃത്ത് പോലീസിനെ അറിയിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ സിയ സുഹൃത്തുക്കൾക്കൊപ്പം ഉണ്ടായിരുന്നത് വ്യക്തമാണ്. സിയയെ വിഷം നൽകി മെട്രോയിൽ ഇരുത്തി, ഇത് പെൺകുട്ടിയുടെ നില വഷളാക്കിയെന്നാണ് റിപ്പോർട്ട്. ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നതെന്നും എന്നാൽ ഇപ്പോൾ കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നതെന്ന് എസ്എച്ച്ഒ മഹേഷ് ശർമ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.