
പി.സി. ചാക്കോ NCP അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചു; ശശീന്ദ്രനോട് പോരാടി തോറ്റ് പടിയിറക്കം
തിരുവനന്തപുരം: എന്‍സിപി സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച് പി.സി.ചാക്കോ. ദേശീയ അധ്യക്ഷന്‍ ശരത് പവാറിന് പി.സി.ചാക്കോ രാജിക്കത്തു നല്‍കി. പാര്‍ട്ടിയുടെ ദേശീയ വര്‍ക്കിങ് പ്രസിഡന്റ് കൂടിയാണ് ചാക്കോ. ഈ സ്ഥാനത്ത് തുടരും.
എ.കെ.ശശീന്ദ്രനെ മാറ്റി തോമസ് കെ.തോമസിനെ മന്ത്രിയാക്കാന്‍ നടന്ന നീക്കങ്ങള്‍ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് നടക്കാതെ പോയതിനു പിന്നാലെയാണ് അധ്യക്ഷപദവി ഉപേക്ഷിച്ച് പി.സി. ചാക്കോയുടെ പ്രതിഷേധം.
എ.കെ. ശശീന്ദ്രനും തോമസ് കെ.തോമസും തമ്മില്‍ കൈകോര്‍ത്തതോടെയാണ് പി.സി. ചാക്കോയ്ക്കു സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നതെന്നും സൂചനയുണ്ട്. തോമസ് കെ.തോമസ് സംസ്ഥാന അധ്യക്ഷൻ ആക്കണമെന്ന് ശശീന്ദ്രൻ വിഭാഗം ആവശ്യപ്പെടും. പി.സി.ചാക്കോ അധ്യക്ഷ സ്ഥാനത്ത് എത്തിയതു മുതലാണ് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളും വിഭാഗീയതയും രൂക്ഷമായതെന്നാണ് എതിര്‍പക്ഷം ഉയര്‍ത്തിയിരുന്ന ആരോപണം.
തോമസ് കെ.തോമസും പി.സി.ചാക്കോയും ചേര്‍ന്നാണ് എ.കെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കാനുള്ള നീക്കങ്ങള്‍ നടത്തിയത്. ഇതിനിടെ കൂറുമാറ്റത്തിന് ഇടത് എംഎല്‍എമാര്‍ക്ക് കോടികള്‍ വാഗ്‍ദാനം ചെയ്തെന്ന ആരോപണം തോമസിന് എതിരെ ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി കടുത്ത നിലപാട് സ്വീകരിച്ചതോടെ മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന് തോമസിന് ഉറപ്പായി.
ശരത് പവാറിന്റെ പിന്തുണ ഉണ്ടായിട്ടും തോമസിന് മന്ത്രിക്കസേര നേടിക്കൊടുക്കാൻ പി.സി.ചാക്കോയ്ക്കു കഴിയാതിരുന്നതോടെ ശശീന്ദ്രന് ഒപ്പം നില്‍ക്കുന്നതാണ് നേട്ടമെന്ന് തോമസ് വിഭാഗവും തിരിച്ചറിഞ്ഞു. ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഉറപ്പിച്ചതോടെ മറുഭാഗത്തുനിന്ന പല ജില്ലാ ഭാരവാഹികളും ശശീന്ദ്രന്‍ പക്ഷത്തേക്കു മാറിയിരുന്നു