Kerala Government News

പങ്കാളിത്ത പെൻഷൻകാരെ പറ്റിക്കൽ തുടരും! പ്രകടനപത്രികയും മുഖ്യമന്ത്രിയുടെ പ്രോഗ്രസ് റിപ്പോർട്ടും ഇങ്ങനെ

പങ്കാളിത്ത പെൻഷൻകാരെ പറ്റിക്കൽ തുടരും. പങ്കാളിത്ത പെൻഷൻ പിൻവലിക്കും എന്ന് 2016 ൽ വാഗ്ദാനം ചെയ്ത് അധികാരത്തിൽ കയറിയ പിണറായി സർക്കാർ 9 വർഷം പിന്നിട്ടിട്ടും പങ്കാളിത്ത പെൻഷൻകാരോടുള്ള വാഗ്ദാനം പാലിക്കാതെ കാലം കഴിക്കുകയാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ ഒരു സമിതിയെ നിയോഗിച്ചു. സമിതി റിപ്പോർട്ടും നൽകി. സമിതിക്ക് ഒരു കോടി ചെലവായി.

2021 ലെ പ്രകടന പത്രികയിൽ സീരിയൽ നമ്പർ 889 – ൽ പങ്കാളിത്ത പെൻഷൻകാർക്ക് വീണ്ടും വാഗ്ദാനം നൽകി. അത് ഇങ്ങനെ – ” പങ്കാളിത്ത പെൻഷൻ റിപ്പോർട്ട് സമർപ്പിച്ചയുടനെ തന്നെ പരിശോധിച്ച് ജീവനക്കാരുടെ താൽപര്യങ്ങൾ പരിഗണിച്ച് കൊണ്ട് നടപടി സ്വീകരിക്കും”. 2021 ഏപ്രിൽ 30ന് റിട്ട. ജില്ലാ ജഡ്ജി സതീഷ് ചന്ദ്രബാബു ചെയർമാനായ പുനഃപരിശോധന സമിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സർക്കാർ ഇത് നടപ്പാക്കാതെ രണ്ടര വർഷങ്ങൾക്ക് ശേഷം വീണ്ടും പഠിക്കാനായി പുതിയ സമിതി രൂപീകരിക്കുകയായിരുന്നു.

2023 നവംബർ രണ്ടിന് ധനമന്ത്രി, നിയമമന്ത്രി, ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയാണ് രൂപീകരിച്ചത്. ഈ സമിതി ഇതുവരെ യോഗം പോലും കൃത്യമായി കൂടിയില്ല. വിവിധ സംസ്ഥാന സർക്കാരുകൾ പദ്ധതി പിൻവലിച്ചതിനു സമാനമായി കേരളത്തിലും സംസ്ഥാന സർക്കാരിന്റെ നിയമനിർമാണത്തിലൂടെ പദ്ധതി പിൻവലിക്കാം എന്ന പുനഃപരിശോധന സമിതിയുടെ റിപ്പോർട്ട് വീണ്ടും പഠിക്കുന്നതിനായി സർക്കാർ നിയമിച്ച സമിതി യോഗം ചേരുകയോ വിഷയം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുകയോ ചെയ്തിട്ടില്ല.

വസ്തുതകൾ ഇതായിരിക്കെ മുഖ്യമന്ത്രി പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ – ” പങ്കാളിത്ത പെൻഷൻ സംബന്ധിച്ച റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരികയും വിശദമായി പരിശോധിക്കുന്നതിനായി ഉന്നതതല സമിതിക്ക് കൈമാറുകയും ചെയ്‌തിട്ടുണ്ട്. 2025-26 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിൽ പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ പരിധിയിൽ വരുന്ന ജീവനക്കാർക്ക് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്ന ഒരു Assured പെൻഷൻ സ്കീം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച യൂണിഫൈഡ് പെൻഷൻ സ്‌കീം മറ്റു ചില സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചിട്ടുള്ള സമാന പദ്ധതികളും പരിശോധിച്ച് നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

അതായത്, പിണറായി സർക്കാർ ആദ്യം അധികാരത്തില്‍ കയറിയ സമയത്തെ അതേ അവസ്ഥയില്‍ തന്നെയാണ് പങ്കാളിത്ത പെൻഷൻകാരുടെ സ്ഥിതി. ഓരോ സമയത്തും ഓരോ കമ്മിറ്റിയെ വെച്ച് തീരുമാനം നീട്ടിക്കൊണ്ടുപോകുകയാണ് ഇടതു സർക്കാർ ചെയ്യുന്നത്.

പങ്കാളിത്ത പെൻഷൻ പിൻവലിച്ച് നിരവധി സംസ്ഥാനങ്ങൾ മുന്നോട്ട് വന്നെങ്കിലും പിണറായി സർക്കാർ പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതിന് ഒരു താൽപര്യവും കാണിക്കുന്നില്ല എന്ന് പ്രോഗ്രസ് റിപ്പോർട്ടിൽ നിന്ന് വ്യക്തം.