Legal News

തിരുപ്പതി ലഡ്ഡു വിവാദം; സിബിഐ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് സുപ്രീം കോടതി ഉത്തരവ്

തിരുപ്പതി ലഡ്ഡു വിവാദത്തിൽ കേസന്വേഷണത്തിനായി സ്വതന്ത്ര പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി. ജസ്റ്റിസുമാരായ ബിആർ ഗവായ്, കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഡയറക്ടറുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണമെന്ന് കോടതി അറിയിച്ചു.

അന്വേഷണ സംഘത്തിൽ സിബിഐയിലെ രണ്ട് ഉദ്യോഗസ്ഥരും ആന്ധ്രാപ്രദേശ് സംസ്ഥാന പോലീസിൽ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥരും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ)യിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനും ഉൾപ്പെടുന്നുവെന്ന് കോടതി പറഞ്ഞു. ഭക്ഷണം പരിശോധിക്കുന്ന വിഷയത്തിൽ വിദഗ്ദ ഉന്നതാധികാര സമിതിയാണ് എഫ്എസ്എസ്എഐ. അന്വേഷണത്തിൽ ശാസ്ത്രീയ വൈദഗ്ധ്യത്തിൻ്റെ ആവശ്യകത ഊന്നിപ്പറയുന്നതായി കോടതി കൂട്ടിച്ചേർത്തു.

ദശലക്ഷക്കണക്കിന് ഭക്തർക്ക് വിഷയത്തിൻ്റെ പ്രാധാന്യം എടുത്തുകാണിച്ച കോടതി, വിഷയം രാഷ്ട്രീയവത്കരിക്കാനുള്ള സാധ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. ഇതൊരു രാഷ്ട്രീയ നാടകമായി മാറാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ഒരു സ്വതന്ത്ര സ്ഥാപനമുണ്ടെങ്കിൽ ആത്മവിശ്വാസമുണ്ടാകുമെന്നും ജസ്റ്റിസ് ഗവായ് വാദത്തിനിടെ പറഞ്ഞു.

നേരത്തെ ആന്ധ്രാപ്രദേശ് സർക്കാർ രൂപീകരിച്ച നിലവിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് പകരം പുതിയ ടീമിനെ നിയമിക്കും. അതിൽ സിബിഐ ഡയറക്ടർ നാമനിർദ്ദേശം ചെയ്യുന്ന സിബിഐ ഉദ്യോഗസ്ഥർ, ആന്ധ്രാപ്രദേശ് സർക്കാർ നാമനിർദ്ദേശം ചെയ്ത സംസ്ഥാന പോലീസ് ഉദ്യോഗസ്ഥർ, മുതിർന്ന എഫ്എസ്എസ്എഐ ഉദ്യോഗസ്ഥൻ എന്നിവരും ഉൾപ്പെടുന്നു.

ദൈവത്തിൽ വിശ്വസിക്കുന്ന കോടിക്കണക്കിന് ആളുകളുടെ വികാരങ്ങൾ ശമിപ്പിക്കാൻ മാത്രമാണ് ഞങ്ങൾ കമ്മിറ്റി രൂപീകരിച്ചത്. സംസ്ഥാന എസ്ഐടിയിലെ അംഗങ്ങളുടെ സ്വാതന്ത്ര്യത്തിൻ്റെയും നീതിയുടെയും പ്രതിഫലനമായി ഉത്തരവിനെ വ്യാഖ്യാനിക്കരുതെന്ന് കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *