
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേതൃസ്ഥാനത്ത് തുടരുന്നിടത്തോളം കാലം താൻ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിലേക്ക് (യുഡിഎഫ്) ഇല്ലെന്ന് മുൻ എംഎല്‍എ പി.വി. അൻവർ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതിനാൽ നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് നേതൃത്വത്തിനെതിരെയും പ്രത്യേകിച്ച് വി.ഡി. സതീശനെതിരെയും രൂക്ഷമായ ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്.”വി.ഡി. സതീശൻ കാരണമാണ് എന്നെ മുന്നണിയിൽ ഘടകകക്ഷിയാക്കാതിരുന്നത്. അദ്ദേഹത്തിന് പിന്നിൽ ചില ഗൂഢശക്തികളുണ്ട്,” അൻവർ ആരോപിച്ചു.
“ഞാൻ എന്തും അംഗീകരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. എന്നാൽ ഇപ്പോൾ വിശ്വാസ്യത നഷ്ടപ്പെട്ടു. എല്ലാവരും കൂടി എന്നെ ചവിട്ടി മൂലയ്ക്കിരുത്തി. അതുകൊണ്ട് യുഡിഎഫിലേക്കില്ല, ഒരു നേതാവും ഇനി എന്നെ വിളിക്കേണ്ടതില്ല,” അദ്ദേഹം പറഞ്ഞു.കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണെന്നും അൻവർ വെളിപ്പെടുത്തി. “തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോടികൾ വേണം. ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് കോടികൾ പൊടിക്കുന്ന ഒന്നാണ്.
എന്റെ കയ്യിൽ ഒരു പൈസ പോലുമില്ല, ഞാൻ കടക്കാരനാണ്. എല്ലാവരും ചേർന്ന് എന്നെ തകർത്ത് തരിപ്പണമാക്കി, പൂജ്യമാക്കി. പലതും ജപ്തിയുടെ വക്കിലാണ്,” അൻവർ പറഞ്ഞു.”പിണറായിസത്തിനെതിരെ പോരാട്ടം നടത്തി ജനങ്ങളിലേക്ക് ഇറങ്ങിവന്ന എന്നെ സ്വീകരിക്കുകയും സഹായിക്കുകയും ചെയ്യേണ്ട യുഡിഎഫ് നേതൃത്വത്തിലെ ചിലർ അതിന് തയ്യാറായില്ല. പകരം, പിണറായിസം മാറ്റിവെച്ച് മറ്റ് ചില ഗൂഢശക്തികളുടെ താൽപ്പര്യം സംരക്ഷിച്ച് എന്നെ പരാജയപ്പെടുത്തുക എന്ന മുദ്രാവാക്യമാണ് അവർ ഉയർത്തുന്നത്. ഇതിൽ ഒരു വിട്ടുവീഴ്ചയുമുണ്ടായിട്ടില്ല. ഞാൻ ആരെയും കണ്ടിട്ടല്ല രാഷ്ട്രീയത്തിൽ ഇറങ്ങിയത്, സാധാരണ ജനങ്ങളെ കണ്ടിട്ടാണ്. ഭൂരിപക്ഷത്തെ ഭയന്ന് ഞാൻ ഉയർത്തിയ മുദ്രാവാക്യത്തിൽ നിന്ന് പിന്നോട്ട് പോകില്ല. ഈ ‘അധികപ്രസംഗം’ തുടരുക തന്നെ ചെയ്യും,” അൻവർ നിലപാട് വ്യക്തമാക്കി.