
ഇന്ന് അർധരാത്രി മുതൽ ദേശീയ പണിമുടക്ക്; രണ്ട് ദിവസം ജനജീവിതം ദുസ്സഹം
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുഗതാഗതം ഇന്നും നാളെയും (ജൂലൈ 8, ജൂലൈ 9) സ്തംഭിക്കും. ഇന്ന് സ്വകാര്യ ബസുടമകൾ പണിമുടക്കുമ്പോൾ, ഇന്ന് അർധരാത്രി മുതൽ വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കും ആരംഭിക്കും. ഇതോടെ, തുടർച്ചയായ രണ്ട് ദിവസം സംസ്ഥാനത്ത് ജനജീവിതം ദുസ്സഹമാകും.
ഇന്ന് സ്വകാര്യ ബസ് സമരം
കഴിഞ്ഞ ദിവസം ഗതാഗത കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ബസുടമ സംയുക്ത സമിതി ഇന്ന് സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തുന്നത്. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് കാലോചിതമായി വർധിപ്പിക്കുക, ദീർഘദൂര ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുക, ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക, അന്യായമായ പിഴ ചുമത്തൽ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ബസുടമകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അർധരാത്രി മുതൽ ദേശീയ പണിമുടക്ക്
കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് രാത്രി 12 മണിക്ക് ആരംഭിക്കും. കേരളത്തിൽ ഭരണ, പ്രതിപക്ഷ സംഘടനകൾ പ്രത്യേകമായാണ് പണിമുടക്കുന്നത്. സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്കെതിരായ പ്രതിഷേധവും ഐഎൻടിയുസി ഉൾപ്പെടെയുള്ള യുഡിഎഫ് സംഘടനകൾ പണിമുടക്കിൽ ഉന്നയിക്കും.