
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ-നാസർ എഫ്.സി വിട്ട് അടുത്ത മാസം അമേരിക്കയിൽ ആരംഭിക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പിൽ കളിക്കാൻ മൊറോക്കൻ ക്ലബ്ബിലേക്ക് ചേക്കേറിയേക്കുമെന്ന് റിപ്പോർട്ടുകൾ. വിരമിക്കുന്നതിന് മുമ്പ് യൂറോപ്പിലേക്ക് ഒരു മടക്കമില്ലെന്ന് റൊണാൾഡോ നേരത്തെ വ്യക്തമാക്കിയിരുന്നു. തുർക്കിയിലെ ആരാധക കൂട്ടായ്മകൾ തങ്ങളുടെ ടീമുകൾക്കായി റൊണാൾഡോയെ സമീപിക്കാൻ ആവശ്യപ്പെട്ടിട്ടും അദ്ദേഹം ഈ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു.
എന്നാൽ, ക്ലബ്ബ് ലോകകപ്പിന് മുന്നോടിയായി ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒരു ആഫ്രിക്കൻ ടീമുമായി ബന്ധിപ്പിക്കുന്ന നിരവധി റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മൊറോക്കോയിലെ പ്രമുഖ ക്ലബ്ബായ വിദാദ് അത്‌ലറ്റിക് ക്ലബ് (വിദാദ് എ.സി), ക്ലബ്ബ് ലോകകപ്പിൽ കളിക്കാനുള്ള അവസരം വാഗ്ദാനം ചെയ്ത് സിആർ7 നെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നതായാണ് സൂചന.
മൊറോക്കോയ്ക്ക് പുറത്ത് വിദാദ് കാസബ്ലാങ്ക എന്നറിയപ്പെടുന്ന ഈ ക്ലബ്ബ്, ആഫ്രിക്കൻ ഫുട്ബോളിലെ അതികായന്മാരാണ്. എന്നാൽ, ക്ലബ്ബ് ലോകകപ്പിൽ റൊണാൾഡോയുടെ മുൻ ക്ലബ്ബായ യുവന്റസ്, കരുത്തരായ മാഞ്ചസ്റ്റർ സിറ്റി, അൽ ഐൻ എന്നിവരുൾപ്പെടുന്ന ഗ്രൂപ്പ് ജിയിലാണ് വിദാദ് മത്സരിക്കുന്നത്. ഈ കടുപ്പമേറിയ ഗ്രൂപ്പിൽ പോർച്ചുഗൽ നായകന്റെ അനുഭവസമ്പത്ത് ടീമിന് മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് ക്ലബ്ബ് അധികൃതർ.
റൊണാൾഡോ റിയാദിലെ തന്റെ കളിജീവിതം അവസാനിപ്പിക്കുമോ എന്ന് വ്യക്തമല്ലെങ്കിലും, അദ്ദേഹത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നതായി അഭ്യൂഹമുള്ള വിദാദ് കാസബ്ലാങ്ക ക്ലബ്ബിനെക്കുറിച്ച് ചില കാര്യങ്ങൾ അറിയാം:
- 1937 മെയ് 8-ന് സ്ഥാപിതമായ ഈ ക്ലബ്ബ്, മൊറോക്കൻ ടോപ് ഫ്ലൈറ്റ് ലീഗായ ബൊട്ടോള പ്രോയിൽ നിന്ന് ഒരിക്കലും തരംതാഴ്ത്തപ്പെടാത്ത മൂന്ന് ക്ലബ്ബുകളിൽ ഒന്നാണ്.
- മൊറോക്കോയിലെ ഏറ്റവും വിജയകരമായ ഫുട്ബോൾ ക്ലബ്ബായ വിദാദ്, റെക്കോർഡ് 22 ആഭ്യന്തര ലീഗ് കിരീടങ്ങൾ, 9 മൊറോക്കൻ ത്രോൺ കപ്പ്, 4 മൊറോക്കൻ എലൈറ്റ് കപ്പ് എന്നിവയുൾപ്പെടെ നിരവധി കിരീടങ്ങൾ നേടിയിട്ടുണ്ട്. വൻകര തലത്തിൽ മൂന്ന് സി.എ.എഫ് ചാമ്പ്യൻസ് ലീഗ്, ഒരു സി.എ.എഫ് സൂപ്പർ കപ്പ്, ഒരു ആഫ്രോ-ഏഷ്യൻ ക്ലബ്ബ് ചാമ്പ്യൻഷിപ്പ് എന്നിവയും അവർ സ്വന്തമാക്കി. അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പും അറബ് സൂപ്പർ കപ്പും ഓരോ തവണ വീതം നേടിയിട്ടുണ്ട്.
- വിദാദിന്റെ ഹോം ഗ്രൗണ്ട് മുഹമ്മദ് V സ്റ്റേഡിയമാണ്. ഇത് ‘ഹോണർ സ്റ്റേഡിയം’ അല്ലെങ്കിൽ ‘ഡോണർ’ എന്നും അറിയപ്പെടുന്നു. പ്രധാന എതിരാളികളായ രാജ സി.എയും ഇവിടെയാണ് ഹോം മത്സരങ്ങൾ കളിക്കുന്നത്, അതിനാൽ ഡെർബികൾ ഏറെ ആവേശകരമാണ്. 67,000 പേരെ ഉൾക്കൊള്ളാൻ സ്റ്റേഡിയത്തിന് ശേഷിയുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമാണ് വിദാദ്. അവരുടെ തീവ്ര ആരാധക കൂട്ടായ്മ “അൾട്രാസ് വിന്നേഴ്സ് 2005” എന്നറിയപ്പെടുന്നു. ‘അൾട്രാസ് വേൾഡ്’ മാസികയുടെ വിലയിരുത്തലിൽ 2015, 2017, 2019, 2022 വർഷങ്ങളിൽ ലോകത്തിലെ മികച്ച അൾട്രാസ് ആയി ഇവർ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
- സ്വാതന്ത്ര്യാനന്തരം മൊറോക്കൻ ലീഗ് നേടിയ ആദ്യ ടീം, മൊറോക്കോയിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ (50) നേടിയ ടീം, മൊറോക്കൻ ലീഗിൽ തുടർച്ചയായി ഏറ്റവും കൂടുതൽ സീസണുകൾ (77) കളിച്ച ടീം എന്നീ റെക്കോർഡുകളും വിദാദിന് സ്വന്തമാണ്.
- നിലവിലെ 29 അംഗ സ്ക്വാഡിൽ ഒൻപത് വിദേശ കളിക്കാർ ഉൾപ്പെടുന്നു, അതിൽ ഭൂരിഭാഗവും ബ്രസീലുകാരാണ്. ശരാശരി 26 വയസ്സുള്ള ടീം നിലവിൽ ലീഗ് സ്റ്റാൻഡിംഗ്സിൽ മൂന്നാം സ്ഥാനത്താണ്. മുഹമ്മദ് അമീൻ ബെൻഹാഷെം ആണ് ഇപ്പോഴത്തെ മാനേജർ. ഡിഫൻഡർ ജമാൽ ഹർക്കാസ് ആണ് ടീമിന്റെ ക്യാപ്റ്റൻ. ക്ലബ്ബ് പ്രസിഡന്റ് സെയ്ദ് ഐത് മെനയുടെ നേതൃത്വത്തിൽ 2003-2014 കാലഘട്ടത്തിലെ പ്രതിസന്ധികൾക്ക് ശേഷം ക്ലബ്ബ് സ്ഥിരത കൈവരിച്ചതായി വിലയിരുത്തപ്പെടുന്നു.
ഈ ട്രാൻസ്ഫർ വാർത്തകൾ നിലവിൽ അഭ്യൂഹങ്ങൾ മാത്രമായി തുടരുകയാണെങ്കിലും, ഫുട്ബോൾ ലോകം ഏറെ ആകാംക്ഷയോടെയാണ് റൊണാൾഡോയുടെ അടുത്ത നീക്കങ്ങൾക്കായി കാത്തിരിക്കുന്നത്.