
കൊല്ലം: 21 വയസ്സുള്ള കോളേജ് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. കൊല്ലം ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ഗോമസ് ആണ് കൊല്ലപ്പെട്ടത്. ഫെബിന്റെ അച്ഛനും കുത്തേറ്റു. ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാർഥിയായ ഫെബിനെ കാറിൽ എത്തിയ ആളാണ് ആക്രമിച്ചത്.
അക്രമി നീണ്ടകര സ്വദേശി തേജസ് രാജിൻ്റെ മൃതദേഹം കടപ്പാക്കട റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തി. ഇയാള്‍ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. കൈയില്‍ പെട്രോളും കത്തിയുമാണ് ഫെബിൻ ജോർജിനെ ആക്രമിക്കാൻ തേജസ് രാജ് എത്തിയത്. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്നാണ് സിറ്റി പോലീസ് കമ്മീഷണർ കിരണ്‍ നാരായണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
കാറിനകത്തും ചോരപ്പാടുകളുണ്ട്. മരിച്ചയാൾ ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥി ഫെബിൻ ജോർജ് ഗോമസിൻ്റെ കൊലയാളിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഇന്ന് ഏഴ് മണിയോടെ ആയിരുന്നു സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്നു ഫെബിൻ ഉണ്ടായിരുന്നത്. ഇവിടേക്ക് മുഖം മറച്ചെത്തിയ ആൾ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച ഫെബിന്റെ അച്ഛനും കുത്തേറ്റു.
ഫെബിന് കഴുത്ത്, കൈ, വാരിയെല്ല് എന്നിവിടങ്ങളിലാണ് കുത്തേറ്റത്. തടയാൻ ശ്രമിച്ച പിതാവിന് വാരിയെല്ലിനും കൈക്കും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫെബിന്റെ ജീവൻ രക്ഷിക്കാനായില്ല.
ഫെബിൻ്റെ മൃതദേഹവും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൊലയാളിയുടെ മൃതദേഹം കണ്ടെത്തിയ റെയിൽവെ ട്രാക്കിന് സമീപത്ത് നിന്ന് ചോരപുരണ്ട നിലയിൽ ഇയാളുടെ കാറും കണ്ടെത്തിയിട്ടുണ്ട്.