
കൊച്ചി: ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട ഷൈൻ ടോം ചാക്കോ പൊലീസിന് മുന്നിൽ ഹാജരായി. എറണാകുളം നോർത്ത് പൊലീസ് സ്‌റ്റേഷനിലാണ് നടൻ ഹാജരായത്. അച്ഛൻ ചാക്കോ, അഭിഭാഷകൻ എന്നിവരോടൊപ്പമാണ് ഷെെൻ സ്റ്റേറ്റേഷനിലെത്തിയത്.
മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ഷൈന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. എൻഡിപിഎസ് ആക്ടിലെ വകുപ്പ് 29 (1) അനുസരിച്ച് ഷൈനിനെതിരെ കേസെടുക്കാനാണ് നീക്കം. കുറ്റകൃത്യം നടത്താൻ ഗൂഢാലോചന നടത്തി എന്നതാണ് ഈ വകുപ്പ്. ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയതുമായി ബന്ധപ്പെട്ട് ഷൈനിനെ ചോദ്യം ചെയ്യുന്നത് മൂന്നര മണിക്കൂർ പിന്നിട്ടു.
ഷൈനിനെ വൈകാതെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. ഇതിനായി എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിക്കും. ചോദ്യം ചെയ്യലിന് വിധേയനായ ആളെന്ന നിലയിൽ സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് പരിശോധനയെന്നാണ് വിവരം. ഹോട്ടലിൽ എത്തിയത് പൊലീസ് ആണെന്ന് മനസിലായില്ലെന്നും ആരോ ആക്രമിക്കാൻ വന്നതാണെന്ന് കരുതിയാണ് ജനാല വഴി ഓടിയത് എന്നുമാണ് ഷൈൻ പൊലീസിനു നൽകിയ മൊഴി.
വെള്ളിയാഴ്‌ച വൈകുന്നേരം ഹാജരാകണമെന്നാവശ്യപ്പെട്ട് ഷൈനിന് പൊലീസ് നോട്ടീസ് നൽകിയിരുന്നു. നടന്റെ തൃശൂരിലെ വീട്ടിലെത്തിയാണ് നോർത്ത് പൊലീസ് സ്‌റ്റേഷൻ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം നോട്ടീസ് നൽകിയത്. നടന്റെ അഭാവത്തിൽ നോട്ടീസ് കൈപ്പറ്റിയ കുടുംബം ഷൈൻ പൊലീസിന് മുന്നിൽ ഹാജരാകുമെന്ന് അപ്പോൾ തന്നെ അറിയിക്കുകയും ചെയ്തു.
ഡാൻസാഫ് പരിശോധനയ്ക്കിടെ ഷൈൻ ടോം ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയിരുന്നു. ബുധനാഴ്ച രാത്രിയിൽ എറണാകുളം നോർത്തിലെ ഹോട്ടലിൽ നിന്നാണ് ഷൈൻ ഇറങ്ങിയോടിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. നടൻ ഹോട്ടലിലെ പടികൾ ഇറങ്ങി ഓടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അഞ്ചിലധികം പൊലീസുകാരായിരുന്നു പരിശോധനക്കെത്തിയത്. പൊലീസ് മുറിയിലേക്കെത്തിയപ്പോഴേയ്‌ക്കും ഷെെൻ ജനൽ വഴി ഊർന്ന് താഴേക്കിറങ്ങി പിന്നിട് പടികളിറങ്ങി ഓടുകയായിരുന്നു. ലഹരി ഉപയോഗം ഉണ്ടെന്നറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം ഹോട്ടലിൽ പരിശോധനയ്ക്കെത്തിയത്.