News

ഡിജിപിയുടെ ആദ്യ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; പരാതിയുമായി മുൻ പൊലീസുകാരന്റെ പ്രതിഷേധം

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റെടുത്ത റവാഡ ചന്ദ്രശേഖറിന്റെ ആദ്യ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ. സർവീസിൽ താൻ നേരിട്ട ദുരിതങ്ങൾക്ക് പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് വിരമിച്ച ഒരു പോലീസ് ഉദ്യോഗസ്ഥൻ വാർത്താസമ്മേളനം നടക്കുന്ന ഹാളിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. മാധ്യമപ്രവർത്തകൻ എന്ന് പരിചയപ്പെടുത്തിയാണ് ഇദ്ദേഹം ഹാളിൽ പ്രവേശിച്ചത്.

ഡിജിപി റവാഡ ചന്ദ്രശേഖർ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ, ഇദ്ദേഹം മുന്നോട്ടുവന്ന് തന്റെ സർവീസ് കാലയളവിലെ ദുരനുഭവങ്ങൾ വിവരിക്കുന്ന രേഖകൾ ഉയർത്തിക്കാട്ടി. 30 വർഷത്തെ സർവീസിൽ താൻ ഏറെ വേദന അനുഭവിച്ചുവെന്നും, മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം വിളിച്ചുപറഞ്ഞു. താൻ നേരിട്ട അനീതിക്ക് പോലീസുകാർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അപ്രതീക്ഷിത പ്രതിഷേധത്തിൽ പതറാതിരുന്ന ഡിജിപി, “എല്ലാം പരിഹരിക്കാം” എന്ന് ഉറപ്പുനൽകി. തുടർന്ന്, മറ്റ് പോലീസുകാർ ഇദ്ദേഹത്തെ അനുനയിപ്പിച്ച് ഹാളിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയി. വാർത്താസമ്മേളനത്തിന് ശേഷം മാധ്യമപ്രവർത്തകർ പ്രതികരണം തേടിയെങ്കിലും സംസാരിക്കാൻ അദ്ദേഹം തയ്യാറായില്ല.

ലഹരിയും ഗുണ്ടകളും മുഖ്യലക്ഷ്യം: ഡിജിപി

നേരത്തെ, സംസ്ഥാന പോലീസ് മേധാവിയായി അവസരം നൽകിയതിന് മുഖ്യമന്ത്രിക്കും സർക്കാരിനും നന്ദി പറഞ്ഞുകൊണ്ടാണ് റവാഡ ചന്ദ്രശേഖർ സംസാരിച്ചു തുടങ്ങിയത്. സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്നം മയക്കുമരുന്നിന്റെ വ്യാപനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ലഹരി മാഫിയയെ നേരിടാൻ പ്രത്യേക നയം രൂപീകരിക്കും. ഗുണ്ടകൾക്കെതിരായ നടപടികൾ ശക്തമായി തുടരും. സൈബർ സുരക്ഷ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയൽ എന്നിവയ്ക്ക് പ്രത്യേക ഊന്നൽ നൽകുമെന്നും പൊതുജനങ്ങളോട് പോലീസ് മാന്യമായി പെരുമാറണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.