
ഭരണമാറ്റം മുന്നില്‍കണ്ട് ഐഎഎസുകാർ; മുഖ്യമന്ത്രിയുടെ തീരുമാനങ്ങൾ നടപ്പാക്കാൻ വൈകുന്നു
ഭരണം മാറുമെന്ന് ഉറപ്പിച്ച് ഐ.എ.എസ് ഉദ്യോഗസ്ഥരും. ഇതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും വാക്കാലും ഫയലിൽ കൊടുക്കുന്ന നിർദ്ദേശങ്ങളിലും ഇവർ കൃത്യമായി തീരുമാനം എടുക്കുന്നില്ല. അതുകൊണ്ട് തന്നെ പല തീരുമാനങ്ങളും നടക്കുന്നുമില്ല.
ചട്ട വിരുദ്ധമായ ഒരു നിർദ്ദേശത്തിനും ഐ.എ.എസുകാർ കൈ കൊടുക്കുന്നില്ല. ഇതോടെ മുഖ്യമന്ത്രി ഐ.എ.എസുകാർക്കെതിരെ തിരിഞ്ഞു. യോഗങ്ങളിൽ താൻ നിർദേശിക്കുന്ന കാര്യങ്ങൾ പോലും ഐഎഎസ് ഉദ്യോഗസ്ഥർ സമയബന്ധിതമായി നടപ്പാക്കുന്നില്ലെന്ന ഗുരുതര ആരോപണമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉയർത്തിയിരിക്കുന്നത്.
തീരുമാനങ്ങൾ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ മാർഗനിർദേശങ്ങൾ തയാറാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. മെല്ലെപ്പോക്കിനെ മുഖ്യമന്ത്രി തന്നെ വിമർശിച്ചതോടെ ഓരോ വകുപ്പിലും നടപ്പാക്കാൻ ബാക്കിയുള്ള തീരുമാനങ്ങളുടെ കണക്കെടുക്കാൻ ചീഫ് സെക്രട്ടറി വകുപ്പുമേധാവികളോട് ആവശ്യപ്പെട്ടു.
വാക്കാലും ഫയലിൽ കുറിപ്പായുമുള്ള മുഖ്യമന്ത്രിയുടെ വിമർശനം വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിലാണ് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ വെളിപ്പെടുത്തിയത്. തന്റെയും മന്ത്രിമാരുടെയും സാന്നിധ്യത്തിൽ എടുത്ത തീരുമാനങ്ങളുടെ പുരോഗതി ചീഫ് സെക്രട്ടറി വിളിച്ചുചേർക്കുന്ന വകുപ്പു സെക്രട്ടറിമാരുടെ യോഗങ്ങളിൽ ചർച്ച ചെയ്യണമെന്നും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.
രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി പൂർത്തിയാകാൻ ഒരു വർഷം മാത്രം ബാക്കിയുള്ളപ്പോൾ, ചില മുഖ്യപദ്ധതികൾ ഇപ്പോഴും ഇഴയുന്നതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ പരാതിയെ ത്തുടർന്ന് തീരുമാനങ്ങൾ വേഗത്തിൽ നടപ്പിലാക്കാനുള്ള നടപടികൾ സെക്രട്ടറിമാർ ആരംഭിച്ചിട്ടുണ്ട്. നടപ്പാക്കാൻ ബാക്കിയുള്ള തീരുമാനങ്ങൾ പ്രത്യേകമായി പരിശോധിക്കാൻ റവന്യു, ധന, നിയമ വകുപ്പുകൾക്ക് നിർദേശവും നൽകി. ഈ വകുപ്പുകളുടെ അനുമതിയും അഭിപ്രായവും വൈകുന്നതിനാൽ പല തീരുമാനങ്ങളും നടപ്പാക്കാൻ കഴിയുന്നില്ലെന്ന മറ്റു വകുപ്പുകളുടെ പരാതിയെത്തുടർന്നാണിത്.
വകുപ്പു സെക്രട്ടറിമാരുടെ എല്ലാ യോഗങ്ങളിലും തീരുമാനങ്ങളുടെ പുരോഗതി ഇനി സ്ഥിരം അജൻഡയായി ഉൾപ്പെടുത്തും. മുഖ്യമന്ത്രിയോ മന്ത്രിമാരോ നിർദേശിച്ച ഏതെങ്കിലും തീരുമാനങ്ങൾ നടപ്പാക്കുന്നതിന് നയപരമായ തടസ്സങ്ങളുണ്ടെങ്കിൽ അക്കാര്യം സെക്രട്ടറിമാർ യോഗത്തിൽ അറിയിച്ച് പരിഹാരം കാണണം. ഓരോ വകുപ്പിലും തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതിനു സംവിധാനം ഒരുക്കണം. ഫീൽഡ്തലത്തിലും ഇടപെടൽ വേണം.
നടപ്പാക്കാൻ ബാക്കിയുള്ള പ്രധാനപ്പെട്ട തീരുമാനങ്ങൾ ഉടൻ അറിയിക്കണം. കൈക്കൊണ്ട നടപടികൾ എന്താണെന്നു മുഖ്യമന്ത്രി യെയും ബന്ധപ്പെട്ട മന്ത്രിമാരെയും ബോധ്യപ്പെടുത്തുക യും വേണം.