HealthNews

കോവിഡ് കേസുകൾ ഉയരുന്നു: കേരളത്തില്‍ 1400; കേന്ദ്രം സ്ഥിതിഗതികൾ വിലയിരുത്തി

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ നിരീക്ഷണം ശക്തമാക്കി. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കേന്ദ്രം ഉന്നതതല യോഗം ചേർന്നു. രോഗവ്യാപനം നേരിടാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ സംസ്ഥാനങ്ങൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് നിലവിൽ 3758 സജീവ കോവിഡ് കേസുകളാണുള്ളത്. ഇതിൽ 1400 കേസുകളുമായി കേരളമാണ് ഏറ്റവും മുന്നിൽ. കേരളത്തിൽ ഞായറാഴ്ച കോവിഡ് ബാധിച്ച് 24 വയസ്സുള്ള യുവതി മരിച്ചിരുന്നു. മേയ് 19ന് ശേഷം രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും കോവിഡ് സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

26 സംസ്ഥാനങ്ങളിൽ നിലവിൽ സജീവ കേസുകളുള്ളതായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മഹാരാഷ്ട്രയിൽ അവരുടെ സർക്കാർ കണക്കുകൾ പ്രകാരം 506 സജീവ രോഗികളുണ്ട്. ഡൽഹി, ഗുജറാത്ത്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും കേസുകളിൽ വർധന പ്രകടമാണ്. എന്നാൽ, നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി.

കോവിഡ് കേസുകളിലെ വർധന കണക്കിലെടുത്ത് ആശുപത്രികളിൽ ആവശ്യമായ മരുന്നുകൾ, ഓക്സിജൻ, വാക്സിനുകൾ, കിടക്കകൾ എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങൾ സജ്ജമാക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. രോഗവ്യാപനം പെട്ടെന്ന് കൂടുന്നയിടങ്ങളിൽ നിരീക്ഷണം ശക്തമാക്കാനും ആരോഗ്യ പ്രോട്ടോകോളുകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനങ്ങളിൽ കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും നിർദ്ദേശമുണ്ട്.

നിലവിൽ ഇന്ത്യയിൽ വ്യാപിക്കുന്ന കോവിഡ് വകഭേദങ്ങൾക്ക് തീവ്രത കുറവാണെന്നും രോഗബാധിതരിൽ ഭൂരിഭാഗവും വീടുകളിൽ തന്നെ ഐസൊലേഷനിലും പരിചരണത്തിലും കഴിയുന്നവരാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതിനാൽ പൊതുജനങ്ങൾക്കിടയിൽ അമിതമായ ആശങ്കയുടെ ആവശ്യമില്ലെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.

മുൻപ് കോവിഡ് മഹാമാരി പടർന്നുപിടിച്ച കാലത്തെ അപേക്ഷിച്ച് ഇത്തവണ രോഗവ്യാപനത്തിന്റെ തോതും അണുബാധയുടെ തീവ്രതയും താരതമ്യേന കുറവാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) ഡയറക്ടർ ജനറൽ ഡോ. രാജീവ് ബഹൽ നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ കോവിഡ് കേസുകൾ ഇൻ്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം (ഐ.ഡി.എസ്.പി) വഴി കൃത്യമായി നിരീക്ഷിച്ചു വരികയാണെന്നും, ജനങ്ങൾ പരിഭ്രാന്തരാകാതെ ജാഗ്രത പുലർത്തുകയും സാധാരണ മുൻകരുതലുകൾ തുടരുകയും ചെയ്താൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.