
അപകീർത്തി കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഷാജൻ സ്കറിയക്ക് കോടതി ജാമ്യം അനുവദിച്ചു
യൂട്യൂബ് വീഡിയോയിലൂടെ യുവതിയെ അപകീർത്തിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയ്ക്ക് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ജഡ്ജ് ശ്വേത ശശികുമാറാണ് ജാമ്യം നൽകിയത്.

ഷാജൻ സ്‌കറിയയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കസ്റ്റഡിയിലെടുക്കുന്നതിന് മുൻപ് പ്രതിക്ക് നോട്ടീസ് നൽകണമെന്ന ഹൈക്കോടതിയുടെ ഉത്തരവും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഈ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ഷാജൻ സ്‌കറിയയ്ക്ക് ജാമ്യം അനുവദിച്ചത്.
2024 ഡിസംബർ 23-ന് മറുനാടൻ മലയാളിയുടെ ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിച്ച വീഡിയോയിലൂടെ മാഹി സ്വദേശിയായ യുവതിയെ അധിക്ഷേപിച്ചെന്നതാണ് കേസ്. ഹണി ട്രാപ്പിലൂടെ ലൈംഗിക വാഗ്ദാനം നൽകി പണം തട്ടുന്നുവെന്ന് വ്യാജവാർത്ത നൽകി തന്നെ സമൂഹത്തിലും കുടുംബത്തിലും മോശമായി ചിത്രീകരിച്ച് അപകീർത്തിപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. യുഎഇയിലെ ഒരു പ്രമുഖ ബാങ്കിൽ ജീവനക്കാരിയാണ് താനെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിക്ക് ലഭിച്ച ഈ പരാതിയിലാണ് പോലീസ് ഇപ്പോൾ നടപടിയെടുത്തത്.
രാത്രി എട്ടരയോടെയാണ് ഷാജൻ സ്‌കറിയയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഭാരതീയ ന്യായ് സംഹിതയിലെ 79-ാം വകുപ്പ്, ഐടി നിയമത്തിലെ 120-ാം വകുപ്പ്, കേരളാ പോലീസ് ചട്ടങ്ങൾ എന്നിവ പ്രകാരമാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഷാജൻ സ്‌കറിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും വസ്ത്രം മാറാൻ പോലും അനുവദിച്ചില്ലെന്നും മറുനാടൻ മലയാളി ചാനൽ പ്രവർത്തകർ ആരോപിച്ചു.
ഷർട്ടിടാതെയാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും അച്ഛനും അമ്മയ്ക്കുമൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നുവെന്നും തനിക്കെതിരായ കേസ് എന്താണെന്ന് പോലും പോലീസ് പറഞ്ഞില്ലെന്നും ഷാജൻ സ്‌കറിയ പ്രതികരിച്ചു. ‘പിണറായിസം തുലയട്ടെ’ എന്ന് മുദ്രാവാക്യം മുഴക്കിയ അദ്ദേഹം, ജനാധിപത്യം സംരക്ഷിക്കാനാണ് താൻ ജയിലിലേക്ക് പോകുന്നതെന്നും തനിക്കെതിരെ ചുമത്തിയതെല്ലാം കള്ളക്കേസുകളാണെന്നും പറഞ്ഞു. ഒരു കേസിൽ പോലും താൻ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പ്രായമായ അപ്പന്റെയും അമ്മയുടെയും മുന്നിൽ നിന്ന് എന്നെ പിടിച്ചുകൊണ്ടുവന്നു. കേസെന്തെന്ന് എന്നോട് പറഞ്ഞിട്ടില്ല. മകൾക്ക് വേണ്ടി അഴിമതി നടത്തുന്ന മുഖ്യമന്ത്രിക്കെതിരെ അവസാനം വരെ നിലകൊള്ളും. പിണറായിസം തുലയട്ടെ,’ എന്നും ഷാജൻ സ്‌കറിയ മാധ്യമങ്ങളോട് പ്രതികരിച്ചു.