Kerala Government NewsNews

സെക്രട്ടേറിയറ്റ് കെട്ടിടങ്ങളിൽ അറ്റകുറ്റപണികൾ നടത്താതെ സർക്കാർ; പ്രതിഷേധ പ്രകടനം നടത്തി സെക്രട്ടേറിയറ്റ് അസോസിയേഷൻ

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കെട്ടിടങ്ങളിൽ അറ്റകുറ്റപണികൾ നടത്താത്ത സർക്കാർ നടപടിയിൽ പ്രതിഷേധ പ്രകടനം നടത്തി സെക്രട്ടേറിയറ്റ് അസോസിയേഷൻ. രണ്ടു മാസത്തിനുള്ളിൽ സെക്രട്ടേറിയറ്റ് കെട്ടിടങ്ങളിൽ രണ്ട് അപകടങ്ങൾ നടന്നിട്ടും അറ്റകുറ്റപണികളുടെ കാര്യത്തിൽ അധികൃതർ തുടരുന്ന അനാസ്ഥ ചൂണ്ടി കാണിച്ചായിരുന്നു പ്രതിഷേധം.

പ്രതിഷേധത്തിന്റെ ഭാ​ഗമായി സെക്രട്ടേറിയറ്റ് അനക്സിന് മുന്നിൽ കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രകടനം നടത്തി. കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് എം എസ് ഇർഷാദ് ഉദ്ഘാടനം ചെയ്തു.


അപകട ഭയം കൂടാതെ ജോലി ചെയ്യാൻ കഴിയുന്ന ഭൗതിക സാഹചര്യം ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ ഉണ്ടാകുകയെന്നത് ഏതൊരു ജീവനക്കാരൻ്റെയും അടിസ്ഥാന അവകാശമാണ്. ആഡംബര പൂർണമായ സൗകര്യങ്ങളല്ല ജീവനക്കാർ ആവശ്യപ്പെടുന്നത്. മിനിമം സൗകര്യങ്ങളും വൃത്തിയുമുള്ള ശുചിമുറികളും പൊടിപടലങ്ങളില്ലാത്ത ഓഫീസും ആരോഗ്യ പൂർണമായ ചുറ്റുപാടുകളും മാത്രമാണ് ജീവനക്കാർ ആഗ്രഹിക്കുന്നതെന്ന് അസോസിയേഷൻ പ്രസിഡൻ്റ് എം എസ് ഇർഷാദ് പറഞ്ഞു.

എന്നാൽ അതു പോലും ഉറപ്പു വരുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ആഡംബരവും ധൂർത്തും മുഖമുദ്രയായ നവ കേരളത്തിൻ്റെ ജീർണതയുടെ പ്രതീകമാണ് സെക്രട്ടേറിയറ്റിലെ പൊട്ടിപ്പൊളിഞ്ഞ ശുചി മുറികൾ. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സമയബന്ധിതമായി കർമ്മപദ്ധതി നടപ്പിലാക്കണമെന്നും പരിക്കേറ്റ ഉദ്യോഗസ്ഥക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും അസോസിയേഷൻ പ്രസിഡൻ്റ് എം എസ് ഇർഷാദ് ആവശ്യപ്പെട്ടു.


അസോസിയേഷൻ ജനറൽ സെക്രട്ടറി കെ പി പുരുഷോത്തമൻ , ട്രഷറർ കെ എം അനിൽ കുമാർ, വൈസ് പ്രസിഡൻ്റുമാരായ എ സുധീർ, ജെയിംസ് മാത്യു, ആർ രഞ്ജിഷ് കുമാർ , സെക്രട്ടറിമാരായ ജി ആർ ഗോവിന്ദ് , സി സി റൈസ്റ്റൺ പ്രകാശ്, സജീവ് പരിശവിള, സൂസൻ ഗോപി, എൻ സുരേഷ് , വി ഉമൈബ, ബാലു മഹേന്ദ്ര, ഷിബു ഇബ്രാഹിം, എൻ റീജ, ഗായത്രി,എം ജി രാജേഷ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *