
പണം സോക്സിനുള്ളിൽ; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ
തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. അതിരപ്പിള്ളി വില്ലേജ് ഓഫീസർ കെ എൽ ജൂഡിനെയാണ് വിജിലൻസ് പിടികൂടിയത്. ആർഒആർ സർട്ടിഫിക്കറ്റിനായി 3,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ വിജിലൻസ് സംഘത്തിന്റെ പിടിയിലായത്.
ഭൂമി വിൽക്കുന്നതിന് മുമ്പ് എടുക്കുന്ന റെക്കോഡ് ഓഫ് റൈറ്റ്സ് സർട്ടിഫിക്കറ്റ് (ആർഒആർ) നൽകുന്നതിനാണ് വില്ലേജ് ഓഫീസർ കൈക്കൂലി ആവശ്യപ്പെട്ടത്. സർട്ടിഫിക്കറ്റിന് അപേക്ഷ നൽകി, അപേക്ഷകൻ വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വില്ലേജ് ഓഫീസറുടെ സോക്സിനുള്ളിൽ നിന്നാണ് വിജിലൻസ് സംഘം പണം പിടിച്ചെടുത്തത്.
വില്ലേജ് ഓഫീസറുടെ പേരിൽ നേരത്തേയും നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. 2022ൽ കാസർകോട് ജോലി ചെയ്യുന്നതിനിടെ കൈക്കൂലി വാങ്ങിയ കേസിലെ രണ്ടാം പ്രതിയാണ് ജൂഡ്. മാളയിൽ ജോലി ചെയ്തപ്പോഴും ഇയാൾക്കെതിരെ കൈക്കൂലി ആരോപണം ഉയർന്നിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.