
എറണാകുളം : ഡ്രൈവിങ് ലൈസൻസ് കിട്ടിയതിന് ചിലവ് ചെയ്യാൻ സുഹൃത്തുക്കളുമായി ത്രിപിൾസ്. വിദ്യാർത്ഥിക്ക് 3000 രൂപ പിഴ. ലൈസൻസ് സസ്പെൻഡ് ചെയ്തു. തൃക്കാക്കര ഭാരതമാതാ കോളജിലെ ബിരുദ വിദ്യാർഥിക്കാണ് ആഘോഷം അതിരുകടന്നതിന്റെ പേരിൽ മുട്ടൻ പണി കിട്ടിയിരിക്കുന്നത്.
കാത്തുകാത്തിരുന്നു കിട്ടിയ ലൈസൻസായതിനാൽ ‘ചെലവ്’ ചെയ്യണമെന്ന് കൂട്ടുകാർ ആവശ്യപ്പെട്ടു. കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഒരു ബൈക്കിൽ മൂന്ന് പേർ വീതം രണ്ടു ബൈക്കുകളിലായി ‘ചെലവ്’ ചെയ്യാനുള്ള യാത്രയിലായിരുന്നു. ബൈക്ക് ഓടിക്കുന്ന രണ്ടു പേർക്ക് മാത്രമാണ് ഹെല്‍മെറ്റ് ഉണ്ടായിരുന്നത്. ഇരു ബൈക്കുകളുടെയും പിന്നിലിരുന്ന നാലു പേർക്കും ഹെൽമെറ്റില്ല. സന്തോഷഭരിതമായ യാത്ര സീപോർട്ട് – എയർപോർട്ട് റോഡിലെത്തിയതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്.
ആറംഗ സംഘം ചെന്ന് പെട്ടത് എൻഫോഴ്സ്മെന്റ് ആർടിഒ കെ.മനോജിന്റെ മുന്നിൽ. ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയ ആർ.ടി.ഒ. വാഹനങ്ങളുടെ നമ്പർ വഴി വിവരങ്ങൾ ശേഖരിച്ച് വാഹന ഉടമകളായ മാതാപിതാക്കളെ ബന്ധപ്പെടുകയും ബൈക്കോടിച്ചവർ ആർ.ടി.ഒ.യ്ക്കു മുൻപാകെ ഹാജരാകുവാൻ ആവശ്യപെടുകയായിരുന്നു.
ആർ.ടി.ഒ. നിർദേശമനുസരിച്ച് ബൈക്കോടിച്ചിരുന്നവരിൽ ഒരാൾ ആർ.ടി.ഒ.യ്ക്കു മുൻപാകെ ഹാജരാകുകയും ലൈസൻസ് സസ്പെൻഡ് ചെയ്യരുതെന്നും വിദ്യാർഥി അപേക്ഷിച്ചെങ്കിലും നിയമലംഘനം ചൂണ്ടിക്കാട്ടി നടപടിയെടുക്കുകയായിരുന്നു.
രണ്ടാമത്തെ വിദ്യാർഥിയോട് ശനിയാഴ്ച ഹാജരാവാനും ആവശ്യപ്പെട്ടു. ഹെൽമെറ്റില്ലാതെ അപകടകരമായ രീതിയിൽ ബൈക്കോടിച്ചതിന് ഇരുവരിൽനിന്നും 3,000 രൂപവീതം പിഴയും ഈടാക്കുമെന്ന് ആർ.ടി.ഒ. അറിയിച്ചു.
വിദ്യാർഥികളോട് ഡ്രൈവിങ് ബോധവൽക്കരണ ക്ലാസിൽ പോകാനും ആർടിഒ നിർദേശിച്ചിട്ടുണ്ട്. വിദ്യാർഥികൾ ഇതുവരെ പിഴ അടച്ചിട്ടില്ല. ലൈൻസൻസിന്റെ സസ്പെൻഷൻ കാലാവധി കഴിഞ്ഞ് തിരികെ കിട്ടുമ്പോൾ പിഴയും ചേർത്ത് അടയ്ക്കാനാണ് ആലോചന.