KeralaNewsPolitics

നവീൻ ബാബുവിനെതിരായ പരാതി വ്യാജം

തൊട്ടതെല്ലാം കൈപൊള്ളുന്ന സിപിഎമ്മിന് തെരഞ്ഞെടുപ്പ് കാലത്തും രക്ഷയില്ല. ഒന്നിന് പുറകെ ഒന്നായി വിവാദങ്ങൾ പുറത്തുവരികയാണ്. ഏറ്റവുമൊടുവിൽ പി പി ദിവ്യയാണ് സിപിഎമ്മിന് തലവേദനയായിരിക്കുന്നത്. എന്നാൽ തെളിവുകൾ എതിരായിട്ടും സിപിഎം പി പി ദിവ്യയെ സംരക്ഷിക്കുകയാണെന്ന ആരോപണം ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞു. ഇപ്പോൾ, അതിന് അടിവരയിടുന്ന മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്.

എഡിഎം കെ നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്റെ മൊഴിയെടുത്തത് സിപിഎം സര്‍വീസ് സംഘടനാ നേതാവിന്റെ സാന്നിധ്യത്തില്‍. എന്‍ജിഒ യൂണിയന്‍ ഏരിയ സെക്രട്ടറിയും പരിയാരം മെഡിക്കല്‍ കോളേജിലെ സീനിയര്‍ ക്ലാര്‍ക്കുമായ പി ആര്‍ ജിതേഷാണ് വകുപ്പ് തല അന്വേഷണ സംഘത്തിന്റെ യോഗത്തിലുൾപ്പെടെ പങ്കെടുത്തത്.

ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നേരിട്ട് ഇടപെട്ടാണ് പ്രശാന്തന്റെ മൊഴിയെടുക്കാനും, പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാനുമായി അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ എന്‍ ഖോബ്രഗഡെ ഐഎഎസ് ഉള്‍പ്പടെയുള്ള സംഘത്തെ നിയോഗിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ഡോ. വിശ്വനാഥും ഇവരോടൊപ്പം പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തി. അഡീഷണല്‍ ചീഫ് സെക്രട്ടറി യോഗം ചേര്‍ന്നത് എന്‍ ജി ഒ യൂണിയന്‍ നേതാവിന്റെ സാന്നിധ്യത്തിലാണ്.

എന്‍ ജി ഒ യൂണിയന്‍ ഏരിയ സെക്രട്ടറി മുഴുവന്‍ സമയവും യോഗത്തില്‍ പങ്കെടുത്തുവെന്നാണ് പുറത്തുവരുന്ന വിവരം. കൂടാതെ ടി വി പ്രശാന്തനെ ചോദ്യം ചെയ്തതും എന്‍ ജി ഒ യൂണിയന്‍ നേതാവിന്റെ സാന്നിധ്യത്തില്‍ തന്നെയാണ്. ടി വി പ്രശാന്തനെ ആശുപത്രിയ്‌ക്കുള്ളില്‍ സംരക്ഷിക്കാന്‍ എന്‍ ജി ഒ യൂണിയന്‍ ശ്രമിച്ചെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഈ നീക്കങ്ങള്‍. അതേസമയം, പെട്രോൾ പമ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട്, എഡിഎം കെ നവീൻ ബാബു കാലതാമസം വരുത്തിയെന്നും നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കൈക്കൂലി നൽകിയെന്നും ആണ് ടി വി പ്രശാന്തന്റെയും പി പി ദിവ്യയുടെയും പരാതി. എന്നാൽ, പരാതി പൂർണ്ണമായും തള്ളുന്നതാണ് പുറത്തുവരുന്ന രേഖകളെല്ലാം.

അതേസമയം, കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയെക്കുറിച്ചുള്ള പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടും പി.പി.ദിവ്യയ്ക്ക് എതിരാണ്. എന്നിട്ടും പി പി ദിവ്യയെ പിടികൂടുന്നത് അടക്കമുള്ള കാര്യങ്ങളില്‍ പോലീസ് മനഃപൂർവം, വൈകിപ്പിക്കുകയാണ്. നവീന്‍ ബാബുവിനെ പരസ്യമായി അവഹേളിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്രയയപ്പ് യോഗത്തിലേക്കു ദിവ്യ എത്തിയത് എന്ന വിധത്തിലാണ് പോലീസ് റിപ്പോര്‍ട്ട്. പോലീസിന് ലഭിച്ച മൊഴികളും ആത്മഹത്യാ പ്രേരണക്കുറ്റം ഉറപ്പിക്കും വിധമാണ്. എന്നാൽ കോടതിയില്‍ ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ അവസരം ഒരുക്കുകയാണ് പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *