
വയനാട് ടൗൺഷിപ്പ് 632 കോടിക്ക്; നിർമാണം ഊരാളുങ്കല്‍; ഉത്തരവ് ഇറങ്ങി
വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിൽ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് 2024 ജൂലൈ 30ന് ഉണ്ടായ ഉരുൾപൊട്ടൽ ബാധിതരായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് മാതൃകാ ടൗൺഷിപ്പ് നിർമ്മിക്കുന്നതിനും നടപടി ക്രമങ്ങളെ സംബന്ധിച്ചും സർക്കാർ ഉത്തരവ് പുറത്തിറക്കി. ടൗൺഷിപ്പ് നിർമ്മാണ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS)ക്കാണ്.
കിഫ്ബിയുടെ ഉടമസ്ഥതയിലുള്ള KIIFCON PVT Ltd നാണ് ടൗൺഷിപ്പ് പദ്ധതി നടത്തിപ്പ് ചുമതല. ടൗൺഷിപ്പ് നിർമ്മാണത്തിന് 632 കോടി രൂപയാണ് ചെലവ്. കൽപ്പറ്റയിലെ എൽസ്‌റ്റോൺ എസ്‌റ്റേറ്റിൽ അഞ്ച് സെന്റ് വീതം 467 വാസയോഗ്യമായ യൂണിറ്റുകളും നെടുമ്പാലയിൽ 10 സെന്റ് പ്ലോട്ടുകളായി 266 പാർപ്പിട യൂണിറ്റുകളുമായാണ് ടൗൺ ഷിപ്പ് നിർമ്മിക്കപ്പെടുക.
സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിന് പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന ഉരുൾപൊട്ടൽ ബാധിത കുടുംബങ്ങൾക്കും വിലങ്ങാട്ടിലെ പുനരധിവസിപ്പിക്കേണ്ട ദുരന്തബാധിത കുടുംബങ്ങൾക്കും 15 ലക്ഷം രൂപ സർക്കാർ നൽകും.
വയനാട് ടൗൺഷിപ്പ് പദ്ധതിയുടെ ഭരണവകുപ്പായി ദുരന്തനിവാരണ വകുപ്പിനെ ചുമതലപ്പെടുത്തി. ഇ.പി.സി കരാർ പ്രമാണങ്ങൾ സൂക്ഷമ പരിശോധന നടത്തേണ്ട ചുമതല ധനവകുപ്പിനാണ്.
ടൗൺഷിപ്പ് നിർമ്മാണത്തിന് ഏറ്റെടുക്കുന്ന രണ്ട് എസ്റ്റേറ്റുകളുടെയും ഭൂമിയിൽ യഥാർത്ഥ ഗ്രൗണ്ട് സർവേ നടത്തിയശേഷം ഉപയോഗയോഗ്യമായ ഭൂമി കണ്ടെത്തി നിലവിലുള്ള ഉത്തരവിൽ ഭേദഗതി വരുത്തുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മേപ്പാടി ദുരന്ത ബാധിത പ്രദേശത്തെ ട്രൈബൽ കുടുംബങ്ങൾക്ക് പുനരധിവാസം നടപ്പിലാക്കുമ്പോൾ അവർക്ക് ടൗൺഷിപ്പിൽ അല്ലെങ്കില് 15 ലക്ഷം രൂപയോ അല്ലെങ്കിൽ വനമേഖലയോട് ചേർന്ന് അരുവിയുടെയോ തോടിന്റെയോ സമീപത്തോ ഭൂമി അനുവദിക്കും.
പദ്ധതി നടത്തിപ്പിനായി മൂന്ന് സമിതികളെയും നിയോഗിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വയനാട് പുനർനിർമാണ സമിതി, മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രമുഖ സ്‌പോൺസർമാരും ഉൾപ്പെടുന്ന ഉപദേശക സമിതി, ചീഫ് സെക്രട്ടറി ചെയർപേഴ്‌സണായ ഏകോപന സമിതി എന്നിങ്ങനെയാണ് ഈ സമിതികൾ