News

വയനാട് സാലറി ചലഞ്ച്: പണം നൽകാതെ 20,000 പേർ

500 കോടി പ്രതീക്ഷിച്ചിടത്ത് ലഭിച്ചത് വെറും 231.21 കോടി മാത്രം

തിരുവനന്തപുരം; വയനാട് മുണ്ടകൈ ഉരുൾപൊട്ടൽ ദുരിതാശ്വാസത്തിനുള്ള സാലറി ചലഞ്ചിൽ സമ്മത പത്രം നൽകിയിട്ടും പണം നൽകാതെ 20,000ത്തിലേറെ സർക്കാർ ജീവനക്കാർ. ഇവരുടെ വിഹിതം എത്രയും വേഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാൻ സർക്കാർ കർശന നിർദേശം നൽകിയിരിക്കുകയാണ്.

പ്രോവിഡന്റ് ഫണ്ടിൽ നിന്നും ലീവ് സറണ്ടറിൽ നിന്നും പണം നൽകാൻ സന്നദ്ധത അറിയിച്ചവരാണ് കൊടുക്കാതിരുന്നത്. ഇതിന് ജീവനക്കാരുടെ അപേക്ഷയും ബിൽ പാസാക്കാൻ അനുമതിയും വേണം. ഇതിന് തയ്യാറാകാതെയാണ് ജീവനക്കാർ ഒഴിഞ്ഞുമാറി. ഇവരിൽ പലരും സംഭാവന നൽകിയെന്ന പേരിൽ ആദായനികുതി ഇളവും നേടിയിട്ടുണ്ട്.

ജീവനക്കാരുടെ അനുമതിക്കും അപേക്ഷക്കും കാത്തുനിൽക്കാതെ എത്രയും വേഗം പണം പിടിച്ച് ദുരിതാശ്വാസനിധിയിലേക്ക് മാറ്റാൻ ശമ്പളവിതരണ ഉദ്യോഗസ്ഥരോട് ധനവകുപ്പ് ആവശ്യപ്പെട്ടു. പാലിക്കാത്തവരുടെ അടുത്തമാസത്തെ ശമ്പള ബിൽ തയ്യാറാക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

പണം നൽകാത്തവരിൽ അയ്യായിരത്തോളം പേർ ഗസറ്റഡ് ഓഫീസർമാരാണ്. അഞ്ചുലക്ഷത്തിലേറെ ജീവനക്കാരിൽ പകുതിയോളംപേർ മാത്രമാണ് സാലറിൽ പങ്കെടുത്തത്.

ലീവ് സറണ്ടറിൽ നിന്ന് പണം പിടിക്കാൻ ആകെ സമ്മതപത്രം നൽകിയവർ 93,033 പേരും പി.എഫിൽ നിന്ന് പണം പിടിക്കാൻ സമ്മതം നൽകിയത് 3620 പേരുമാണ്. ഇതിൽ യഥാക്രമം 19075, 1462 എന്നിങ്ങനെയാണ് പണം നൽകാത്തത്. ആകെ 500 കോടി രൂപ സാലറി ചലഞ്ചിലൂടെ പ്രതീക്ഷിച്ച സർക്കാരിന് ഇതുവരെ ലഭിച്ചിട്ടുള്ളത് വെറും 231.21 കോടിരൂപയാണ്.