
ടാറ്റയുടെ തലപ്പത്തുനിന്ന് 2012 ലാണ് രത്തൻ ടാറ്റ പടിയിറങ്ങിയത്. 75–ാം വയസ്സിൽ സ്വമേധയാ സന്തോഷത്തോടെ പടിയിറങ്ങിയ രത്തൻ ടാറ്റ 4 വർഷം കഴിഞ്ഞ് ആ കസേരയിലേക്ക് ഒരു വരവുകൂടി വന്നു. താൻ തന്നെ ടാറ്റ സൺസ് ചെയർമാനായി തിരഞ്ഞെടുത്ത സൈറസ് മിസ്ത്രിയെ പുറത്താക്കിക്കൊണ്ടായിരുന്നു രത്തൻ ടാറ്റയുടെ വരവ്.
2012ൽ രത്തൻ ടാറ്റ ചെയർമാൻ സ്ഥാനം വിടുന്നുവെന്ന വാർത്തയുണ്ടാക്കിയ ഓളങ്ങൾ ചെറുതൊന്നുമായിരുന്നില്ല. കാരണം രത്തൻ ടാറ്റയുടെ പിൻഗാമി ആരായിരിക്കും എന്നതായിരുന്നു അന്നത്തെ കൊടുമ്പിരികൊണ്ട ചർച്ച. ഒടുവിൽ, ടാറ്റ സൺസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെയർമാനായി നാൽപത്തിനാലുകാരൻ സൈറസ് മിസ്ത്രിയെ തിരഞ്ഞെടുത്തു.
ലണ്ടൻ ബിസിനസ് സ്കൂളിൽ മാനേജ്മെന്റ് പഠിച്ചിറങ്ങിയ സൈറസിന് രത്തൻ ടാറ്റ നേരിട്ട് ഒരു വർഷം പ്രത്യേക പരിശീലനം നൽകി. അതിനു ശേഷമാണ് സൈറസ് മിസ്ത്രിക്ക് രത്തൻ ടാറ്റ ചുമതല കൈമാറിയത്. സൈറസ് മിസ്ത്രിയുടെ അച്ഛനായ പല്ലോൻജി മിസ്ത്രിയ്ക്ക് ടാറ്റ സൺസിൽ 18.4 % ഓഹരിയുണ്ടായിരുന്നു. എന്നാൽ രത്തൻ ടാറ്റ ചെയ്തതുപോലെയായിരുന്നില്ല സൈറസിന്റെ പ്രവർത്തനം. നഷ്ടത്തിലായിരുന്ന യൂറോപ്പിലെ സ്റ്റീൽ വ്യവസായ വിഭാഗം അടച്ചുപൂട്ടാനുള്ള സൈറസിന്റെ നീക്കം ടാറ്റയെ അസ്വസ്ഥനാക്കി. കൂടാതെ ബിസിനസ് മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിനു പകരം വിറ്റൊഴിവാക്കുന്ന രീതി രത്തൻ ടാറ്റയ്ക്ക് അംഗീകരിക്കാനുമായില്ല.
രത്തൻ ടാറ്റയുടെ കീഴിൽ ജാഗ്വർ ലാൻഡ് റോവർ, ടെറ്റ്ലി, കോറസ് സ്റ്റീൽ തുടങ്ങിയ ഭീമൻ കമ്പനികൾ ഏറ്റെടുത്ത് ടാറ്റാ ഗ്രൂപ്പ് ആഗോളതലത്തിൽ വികസിച്ചു. എന്നാൽ അതിനൊപ്പം ബാധ്യതയും പെരുകിയിരുന്നു. ബാധ്യത കുറയ്ക്കാൻ വിറ്റഴിക്കൽ എന്ന സൈറസ് രീതിയോട് ടാറ്റ യോജിച്ചില്ല.
അതോടൊപ്പം ജപ്പാനിലെ എൻടിടി ഡോകോമോയുമായുള്ള സൈറസിന്റെ നിയമയുദ്ധത്തിലും ടാറ്റ അസംതൃപ്തനായി. ഇന്ത്യൻ ഹോട്ടൽസ് എംഡി സ്ഥാനത്തുനിന്ന് റെയ്മണ്ട് ബിക്സണെ സൈറസ് നീക്കി. പകരം എതിരാളികളായ ഹയാത് ഹോട്ടൽസ് ഗ്രൂപ്പിൽനിന്ന് ഒരാളെ നിയമിക്കുകയും ചെയ്തു.
ബോർഡുമായുള്ള കൂടിയാലോചനകൾ ഇല്ലാതെ ഒറ്റയ്ക്കുള്ള സൈറസിന്റെ പ്രവർത്തനം ടാറ്റയിലെ രീതിയായിരുന്നില്ല. രത്തൻ ടാറ്റയോട് അടുപ്പമുള്ള ബിക്സണെ ഒഴിവാക്കിയപ്പോൾ പോലും സൈറസ് ചർച്ചകൾ നടത്തിയില്ല. അത് ബോർഡിലെ മറ്റ് അംഗങ്ങളെയും ചൊടിപ്പിച്ചു. കൂടാതെ രത്തൻ ടാറ്റ കരുതിയതുപോലെ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ സൈറസ് മിസ്ത്രിയ്ക്ക് കഴിഞ്ഞില്ല. അങ്ങനെ 2016 ഒക്ടോബറിൽ സൈറസ് മിസ്ത്രിയെ രത്തൻ ടാറ്റ പുറത്താക്കി. കൂടാതെ ഇടക്കാല ചെയർമാനായി രത്തൻ ടാറ്റ ചുമതലയേൽക്കുകയും ചെയ്തു.
അതോടൊപ്പം 4 മാസത്തിനകം പുതിയ ചെയർമാനെ കണ്ടെത്താൻ ബോർഡിലെ സെലക്‌ഷൻ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു. അങ്ങനെ എൻ ചന്ദ്രശേഖരൻ ടാറ്റയുടെ ചെയർമാനായി. അതേസമയം, പുറത്താക്കപ്പെട്ട സൈറസ് മിസ്ത്രി ടാറ്റയുമായി തുടർന്ന് നടത്തിയത് വൻ നിയമുയദ്ധമാണ്. 2019ൽ ദേശീയ കമ്പനി നിയമ അപ്‌ലെറ്റ് ട്രൈബ്യൂണൽ സൈറസിന്റെ ചെയർമാൻ സ്ഥാനം പുനഃസ്ഥാപിച്ചെങ്കിലും 2020ൽ ഇതു സ്റ്റേ ചെയ്ത് ടാറ്റാ ഗ്രൂപ്പിന് അനുകൂലമായി സുപ്രീം കോടതി വിധിച്ചു. 2022ൽ ഉണ്ടായ കാറപകടത്തിൽ സൈറസ് മിസ്ത്രി മരണമടഞ്ഞു.