News

ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസ്; മുൻ പ്രിൻസിപ്പാളിൻ്റെ രജിസ്ട്രേഷൻ റദ്ദാക്കി

കൽക്കട്ട: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിൻ്റെ ഡോക്ടര്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കി. ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ടും സാമ്പത്തിക ക്രമക്കേടുകളിലും സന്ദീപ് ഘോഷിനെ സിബിഐ. അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് നടപടി. പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സിലാണ് നടപടി എടുത്തത്.

സിബിഐ കസ്റ്റഡിയില്‍ തുടരുന്ന ഘോഷിൻ്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷൻ്റെ ബംഗാള്‍ ഘടകമാണ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് സെപ്റ്റംബര്‍ ഏഴിന് പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍ സന്ദീപിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സന്ദീപ് ഇതിനോട് പ്രതികരിച്ചില്ല. തുടർന്നാണ് രജിസ്‌ട്രേഷൻ റദ്ദാക്കിയത്.

രജിസ്‌ട്രേഷന്‍ റദ്ദാക്കിയതോടെ സന്ദീപ് ഘോഷിന് ഡോക്ടറായി പ്രാക്ടീസ് ചെയ്യാൻ കഴിയില്ല. 1914 ലെ ബംഗാള്‍ മെഡിക്കല്‍ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍ നടപടിയെടുത്തത്.

ബംഗാള്‍ സര്‍ക്കാര്‍ നേരത്തേ നടപടിയെടുത്തിരുന്നെങ്കില്‍ തൻ്റെ മകള്‍ ഇന്നും ജീവിച്ചിരുന്നേനെ എന്ന് കൊല്ലപ്പെട്ടെ ഡോക്ടറുടെ പിതാവ് പ്രതികരിച്ചു. ഓഗസ്റ്റ് ഒമ്പതിന് വനിതാ ഡോക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിന് ശേഷമാണ് മെഡിക്കല്‍ കോളേജില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *