News

നാഥനില്ലാതെ ധനവകുപ്പ്! ഫയലുകൾ കുന്നുകൂടുന്നു; ജയതിലകിന് പകരക്കാരനെ തേടി സർക്കാർ

തിരുവനന്തപുരം: ധന അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. എ. ജയതിലക് ചീഫ് സെക്രട്ടറിയായി പോയതോടെ ധനവകുപ്പിന്റെ തലപ്പത്ത് നാഥനില്ലാത്ത അവസ്ഥ. ജയതിലകിന്റെ പകരക്കാരനെ സംബന്ധിച്ച് സർക്കാർ ആശയകുഴപ്പത്തിലാണ്. സർക്കാർ പരിഗണിക്കുന്ന പലർക്കും ധനവകുപ്പിനോട് തീരെ താൽപര്യം ഇല്ല.

സാമ്പത്തിക പ്രതിസന്ധിയിലായ ധനവകുപ്പിൽ തലവെക്കാൻ പ്രമുഖർ വിമുഖത കാണിക്കുകയാണ്. തീരുമാനം വൈകുന്തോറും ധനവകുപ്പിൽ ഫയൽ കുന്നു കൂടുകയാണ്. സീനിയർ മോസ്റ്റ് അഡീഷണൽ ചീഫ് സെക്രട്ടറിമാരെയാണ് ധനവകുപ്പിൻ്റെ തലപ്പത്ത് നിയമിക്കുന്നത്.

സോമസുന്ദരം, കെ.എം എബ്രഹാം, മനോജ് ജോഷി, രാജേഷ് കുമാർ സിൻഹ, ബിശ്വനാഥ് സിൻഹ, എ. ജയതിലക് എന്നിവർ ധനവകുപ്പിൻ്റെ തലപ്പത്ത് എത്തിയത് അഡീഷണൽ ചീഫ് സെക്രട്ടറി തലത്തിൽ നിന്നായിരുന്നു. പ്രിൻസിപ്പൽ സെക്രട്ടറിയായ രബിന്ദ്രകുമാർ അഗർവാൾ ആണ് അതിന് ഒരു അപവാദം.

അദ്ദേഹം കേന്ദ്ര ഡപ്യൂട്ടേഷനിലേക്കും പോയി. ബിശ്വനാഥ് സിൻഹ, ജ്യോതിലാൽ, പുനിത് കുമാർ, ദേവേന്ദ്ര കുമാർ ധോടാവത്, രാജൻ ഖോബ്രഗഡെ എന്നിവരാണ് നിലവിലെ അഡീഷണൽ ചീഫ് സെക്രട്ടറിമാർ. ഇതിൽ ധൊടാവത് ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറിയാണ്. നിലവിൽ 3 ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ധനവകുപ്പിൽ ഉള്ളത്. താരതമ്യേന ജൂനിയർ ഉദ്യോഗസ്ഥരാണ് ഇവർ.

റിസോഴ്സ് സെക്രട്ടറി അജിത് പാട്ടിൽ ആണ് ധനവകുപ്പിലെ ഐഎഎസ് ഉദ്യോഗസ്ഥരിൽ സീനിയർ. എക്സ്പെൻഡിച്ചർ തലപ്പത്ത് ജൂനിയർ ഐഎഎസ് ഉദ്യോഗസ്ഥ ഡോ.ചിത്രയാണ്. ഒ.എസ്.ഡി ആയി ജൂനിയർ ഐ.എ.എസ് ഉദ്യോഗസ്ഥനായ സച്ചിൻ കുമാർ യാദവും ഉണ്ട്.

പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ധനവകുപ്പ് തലപ്പത്ത് എത്തിയേക്കും എന്ന സൂചനകളാണ് പുറത്ത് വരുന്നത്.

രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ ഏറ്റവും മോശപ്പെട്ട വകുപ്പ് എന്ന പേരാണ് ധനവകുപ്പിന് ഉള്ളത്. വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാലിന് നാല് വർഷം കഴിഞ്ഞിട്ടും ധനകാര്യ മാനേജ്മെന്റിന്റെ ബാലപാഠങ്ങൾ പോലും ഇപ്പോഴും അജ്ഞാതം. എല്ലാ മേഖലയിലും കുടിശികയാണ്. കിട്ടുന്നിടത്തോളം ആവോളം കടം മേടിക്കുന്നത് ആണ് ധനകാര്യ മന്ത്രിയുടെ ജോലി എന്ന ധാരണയാണ് ബാലഗോപാൽ വച്ച് പുലർത്തുന്നത്. ജയതിലകിന്റെ പകരക്കാരനെ ഉടനെ നിയമിച്ചില്ലെങ്കിൽ ധനവകുപ്പിൽ കാര്യങ്ങൾ കൂടുതൽ അവതാളത്തിൽ ആകും.