
അതിർത്തിയിൽ സംഘർഷം രൂക്ഷം; പാക് പ്രകോപനത്തിന് തക്ക മറുപടി നൽകിയെന്ന് ഇന്ത്യ
ന്യൂഡൽഹി: അതിർത്തിയിൽ ഇന്ത്യ-പാകിസ്താൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ സ്ഥിതിഗതികൾ വിശദീകരിച്ച് കേന്ദ്രസർക്കാർ. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി, കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിംഗ് എന്നിവർ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് വിവരങ്ങൾ പങ്കുവെച്ചത്.
പാകിസ്താൻ കഴിഞ്ഞ രാത്രി ഉധംപൂർ, പത്താൻകോട്ട്, ഭട്ടിൻഡ എന്നിവിടങ്ങളിലെ ഇന്ത്യൻ സൈനിക താവളങ്ങൾ ആക്രമിച്ചു. പഞ്ചാബിലെ ഒരു എയർബേസിന് നേരെയും പാക് ഭാഗത്തുനിന്ന് ആക്രമണ ശ്രമമുണ്ടായി. അതേസമയം, ഇന്ത്യൻ എസ്-400 മിസൈൽ സംവിധാനം പാകിസ്താൻ തകർത്തെന്ന പ്രചാരണം തെറ്റാണെന്ന് കേന്ദ്രം വ്യക്തമാക്കി.
പാകിസ്താൻ ഒരു യാത്രാ വിമാനത്തെ മറയാക്കിയാണ് ആക്രമണം നടത്തിയതെന്നും വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പാകിസ്താന്റെ പ്രകോപനത്തിന് തക്കതായ മറുപടി നൽകിയെന്നും കേന്ദ്രം അറിയിച്ചു. പാക് ഗുരുദ്വാരയിൽ ഇന്ത്യ ഡ്രോൺ ആക്രമണം നടത്തിയെന്ന വാദവും സർക്കാർ നിഷേധിച്ചു.
പാകിസ്താൻ സൈന്യത്തിന്റെ നടപടികൾ പ്രകോപനപരമായിരുന്നുവെന്നും ഇന്ത്യ സംയമനത്തോടെ പ്രതികരിച്ചുവെന്നും വിക്രം മിശ്രി പറഞ്ഞു. പാകിസ്താൻ സഹകരിക്കുകയാണെങ്കിൽ കൂടുതൽ സംഘർഷത്തിന് ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്താൻ ഡ്രോണുകളും മറ്റ് അത്യാധുനിക ആയുധങ്ങളും ഉപയോഗിച്ച് ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തി ആക്രമിച്ചു. മൊത്തം 26 ഇന്ത്യൻ നഗരങ്ങൾ ലക്ഷ്യമിട്ട് ആക്രമണങ്ങളുണ്ടായി. ഇതിൽ ഭൂരിഭാഗവും ഇന്ത്യ നിർവീര്യമാക്കി.
‘ശ്രീനഗർ, അവന്തിപുര, ഉധംപൂർ എന്നിവിടങ്ങളിലെ സ്കൂളുകളും മെഡിക്കൽ സൗകര്യങ്ങളും പാകിസ്താൻ ആക്രമിച്ചു,’ കേണൽ സോഫിയ ഖുറേഷി പറഞ്ഞു. പാകിസ്താന്റെ നടപടികളാണ് പ്രകോപനം സൃഷ്ടിക്കുന്നത്. ഇന്ത്യ നടത്തിയത് നിയന്ത്രിതമായ സ്വയംപ്രതിരോധവും തിരിച്ചടിയുമാണ്. പടിഞ്ഞാറൻ അതിർത്തിയിൽ പാകിസ്താൻ വ്യാപകമായ ആക്രമണത്തിന് ശ്രമം നടത്തി.
എന്നാൽ ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. ശ്രീനഗർ, അവന്തിപുർ, ഉധംപുർ സൈനിക താവളങ്ങളിലെ മെഡിക്കൽ മേഖല പോലും പാകിസ്താൻ ലക്ഷ്യമിട്ട് ആക്രമിച്ചു. ബോധപൂർവം സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും ഉണ്ടായി. 12 സൈനിക കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടു. പാകിസ്താന്റെ മിസൈലുകൾ ഇന്ത്യ വെടിവെച്ചിട്ടു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ചു.