
“എഡിജിപി എവിടെയെങ്കിലും പോയതിന് നമ്മളെങ്ങനെയാണ് ഉത്തരവാദിയാകുക”: എംവി ഗോവിന്ദൻ
സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ ചിരിയോടെ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ‘അതുകൊണ്ടെന്താ?’ എന്നും, “എഡിജിപി എവിടെയെങ്കിലും പോയതിന് നമ്മളെങ്ങനെയാണ് ഉത്തരവാദിയാകുക?” എന്നും അദ്ദേഹം ചോദിച്ചു. ഇതിലൂടെ അദ്ദേഹം വിവാദത്തിന്റെ പ്രാധാന്യം കുറയ്ക്കുന്നതിനായുള്ള ശ്രമം പ്രകടിപ്പിച്ചിരിക്കുകയാണ്.
അതേസമയം, ആർഎസ്എസ് നേതാവുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയതിൽ കടുത്ത വിമർശനവുമായി സിപിഐ രംഗത്തെത്തി. അജിത് കുമാറിനെ തള്ളുന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സിപിഐ നേതാവുമായ വിഎസ് സുനിൽ കുമാറും സ്വീകരിച്ചത്.
2023 മെയ് മാസത്തിൽ ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി തൃശൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി എംആർ അജിത്കുമാർ സമ്മതിച്ചിരുന്നു. ബിജെപി നേതാവിനെ കണ്ടത് സ്വകാര്യ സന്ദർശനം ആയിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് എഡിജിപി വിശദീകരണം നൽകി. എഡിജിപി എംആർ അജിത്കുമാർ മുഖ്യമന്ത്രിക്കു വേണ്ടി ആർഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തിയെന്നു പ്രതിപക്ഷനേതാവ് വിഡി സതീശനാണു വെളിപ്പെടുത്തിയത്. പൂരം കലക്കാനായിരുന്നു കൂടിക്കാഴ്ച എന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം.
ആർഎസ്എസ് നേതാവിന്റെ കാറിലാണ് എഡിജിപി എത്തിയതെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായതിനാൽ അജിത്കുമാറിന്റെ വാഹനത്തിന്റെ ലോഗ്ബുക്ക് പരിശോധിച്ചാൽ എവിടെയെല്ലാം പോയെന്നു വ്യക്തമാകും. അതിനാൽ ഔദ്യോഗിക വാഹനം ഒഴിവാക്കി, പകരം വിജ്ഞാനഭാരതി ഭാരവാഹി സ്വയം ഓടിച്ചുവന്ന കാറിലായിരുന്നു യാത്ര.
സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കൂടിക്കാഴ്ചാ വിവാദം അന്വേഷിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെ ജയിപ്പിക്കാനായി എഡിജിപി എംആർ അജിത്കുമാർ പൂരം കലക്കിയെന്ന് ഇടത് എംഎൽഎ പിവി അൻവർ ആരോപിച്ചിരുന്നു. ഈ ആരോപണത്തിനു പുറമേയാകും കൂടിക്കാഴ്ചാവിവാദം കൂടി പ്രത്യേകസംഘം അന്വേഷിക്കുക. പൂരം കലക്കിയതാണോ, പൊലീസ് ഉദ്യോഗസ്ഥർക്കു പങ്കുണ്ടോ, ആർഎസ്എസ് ഇടപെടലുണ്ടോ എന്നിവ പരിശോധിക്കേണ്ടി വരും.