KeralaNews

സന്തോഷം ദുരന്തത്തിന് വഴിമാറി; ട്രെയിൻ തട്ടി മരിച്ച മൂവരുടെയും മൃതദേഹം നാട്ടിലെത്തിക്കും; ചില ശരീരഭാഗങ്ങൾ കണ്ടെത്തിയത് അടുത്ത സ്‌റ്റേഷനിൽ നിന്ന്

ഉത്രാടദിനത്തിൽ രാത്രി 7.10ന് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനു സമീപം മൂന്നു പേരുടെ ജീവനെടുത്ത അപകടം നാടിനെ നടുക്കി. കോട്ടയത്തുനിന്നു കള്ളാറിലേക്ക് വിവാഹ ചടങ്ങുകൾക്ക് എത്തിയ സംഘത്തിലെ മൂന്നു പേരാണു ട്രെയിൻ തട്ടി മരിച്ചത്. ചിങ്ങവനം പാലക്കുടി വീട്ടിൽ ചിന്നമ്മ ഉതുപ്പായ് (73), നീലംപേരൂർ പരപ്പൂത്തറ ആലീസ് തോമസ് (61), എയ്ഞ്ചലീന ഏബ്രഹാം (30) എന്നിവരാണു മരിച്ചത്.

ശനിയാഴ്ച രാവിലെ മലബാർ എക്‌സ്പ്രസിലാണ് 52 പേർ അടങ്ങുന്ന സംഘം കാഞ്ഞങ്ങാട് എത്തിയത്. ഇവിടെനിന്നു ബസിൽ കള്ളാറിലേക്ക് പോകുകയായിരുന്നു. കള്ളാർ സെന്റ് തോമസ് പള്ളിയിലായിരുന്നു വിവാഹച്ചടങ്ങുകൾ. ചടങ്ങുകൾ പൂർത്തിയാക്കി വൈകിട്ടോടെ 2 ബസുകളായി സംഘം കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെത്തി. ബസിന് സ്റ്റേഷനിൽ തിരിയാനുള്ള ഇടമില്ലാത്തതിനാൽ ട്രോളി പാത്തിന് സമീപത്താണ് ബസ് നിർത്തി ആളുകളെ ഇറക്കിയത്.

ബസ് ഇറങ്ങി ഒരുസംഘം ട്രോളി പാത്ത് വഴി രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് പോയി. പിന്നാലെ എത്തിയവർ ട്രെയിൻ വരുന്നത് ഒന്നാം പ്ലാറ്റ്‌ഫോമിലാണെന്ന് ഇവരെ അറിയിച്ചു. തുടർന്ന് ഇവർ ഇതേ വഴിയിലൂടെ വീണ്ടും ഒന്നാം പ്ലാറ്റ്‌ഫോമിലേക്ക് തിരികെ വരാൻ പാളം മുറിച്ചു കടക്കുന്നതിനിടെ കണ്ണൂർ ഭാഗത്തു നിന്നെത്തിയ കോയമ്പത്തൂർഹിസാർ എക്‌സ്പ്രസ് ട്രെയിൻ മൂവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നിലവിളിയും ഒച്ചയും കേട്ടു ആളുകള്‍ എത്തിയപ്പോഴേകും എല്ലാം കഴിഞ്ഞിരുന്നു. ആരൊക്കെയാണ് അപകടത്തിൽ പെട്ടതെന്ന് തിരിച്ചറിയാനാകാതെ ബന്ധുക്കൾ പകച്ചുനിന്നു.

പിന്നീടാണ് സംഭവസ്ഥലത്തു നിന്നു 150 മീറ്റർ അപ്പുറത്ത് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മൂന്നു പേരുടെയും ശരീരം തിരിച്ചറിയാൻ പറ്റാത്ത വിധത്തിലായിരുന്നു. ശരീരഭാഗങ്ങൾ ചിലത് മംഗളൂരു ജംക്ഷനിൽ നിന്നും കണ്ടെത്തി. ഹിസാർ എക്‌സ്പ്രസിന് കണ്ണൂർ കഴിഞ്ഞാൽ പിന്നെ സ്റ്റോപ് ഉള്ളത് മംഗളൂരു ജംക്ഷനിൽ മാത്രമാണ്. കള്ളാർ അഞ്ചാലയിലെ ജോർജ് തെങ്ങുംപള്ളിയുടെ മകൻ ജസ്റ്റിൻ ജോർജിന്റെയും കോട്ടയം ചിങ്ങവനം പേരൂരിലെ മാർഷയുടെയും വിവാഹ ചടങ്ങുകൾക്കാണ് സംഘം എത്തിയത്.

വിവാഹ സംഘത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവർ മലബാർ എക്‌സ്പ്രസിൽ തന്നെ കോട്ടയത്തേക്ക് മടങ്ങി.
സംഭവത്തെ തുടർന്നു മലബാർ എക്‌സ്പ്രസ് കോട്ടക്കുളം സ്റ്റേഷനിൽ പിടിച്ചിട്ടു.

മരിച്ചവരുടെ ഉറ്റ ബന്ധുക്കൾ വിദേശത്തായതിനാൽ ഇവരുടെ സംസ്‌കാര ചടങ്ങുകൾ പിന്നീട് തീരുമാനിക്കും. ഒരു വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ് ഇവർ കോട്ടയത്തുനിന്ന് കാസർകോട് എത്തിയത്. കള്ളാർ സെന്റ് തോമസ് പള്ളിയിലായിരുന്നു വിവാഹം.

വിവാഹസംഘത്തിൽ 50 പേരാണ് ഉണ്ടായിരുന്നത്. ചടങ്ങുകഴിഞ്ഞ് രാത്രി മലബാർ എക്‌സ്പ്രസിൽതന്നെ തിരികെപ്പോകാനാണു കാഞ്ഞങ്ങാട്ട് എത്തിയത്. സ്റ്റേഷനോടു ചേർന്നുള്ള നടവഴിയിലൂടെയാണ് ഒന്നാം പ്ലാറ്റ്‌ഫോമിൽ എത്തിയത്. അവിടെനിന്നു ട്രാക്ക് കുറുകെ കടന്നു രണ്ടാം പ്ലാറ്റ്‌ഫോമിലെത്തി. ട്രെയിൻ ഒന്നാം പ്ലാറ്റ്‌ഫോമിലാണു വരികയെന്നു പിന്നാലെ എത്തിയവർ പറഞ്ഞതിനെത്തുടർന്ന് ഇതേ വഴിയിലൂടെ തിരികെ ഒന്നാം പ്ലാറ്റ്‌ഫോമിലേക്കു പോകുമ്പോൾ കണ്ണൂർ ഭാഗത്തുനിന്നെത്തിയ കോയമ്പത്തൂർ ഹിസാർ എക്‌സ്പ്രസ് ഇടിച്ചാണ് അപകടം.

മകളുടെ വിവാഹത്തിനെത്തിയ ഭാര്യാമാതാവ് ഉൾപ്പെടെയുള്ളവർ ട്രെയിൻതട്ടി മരിച്ചതിന്റെ ഞെട്ടലിലാണു ബിജു ഏബ്രഹാം. ബിജുവിന്റെ മകളുടെ വിവാഹമാണ് ഇന്നലെ കള്ളാർ സെന്റ് തോമസ് പള്ളിയിൽ നടന്നത്. മകളെ വരന്റെ വീട്ടിലാക്കി സന്തോഷത്തോടെ മടങ്ങുമ്പോഴാണു ദുരന്തം. വിവാഹസംഘത്തിലെ മറ്റുള്ളവരെ മലബാർ എക്‌സ്പ്രസിൽ വിട്ട ശേഷം ബിജു തുടർനടപടിക്കായി പൊലീസ് സ്റ്റേഷനിലേക്കു പോയി. വേണ്ടപ്പെട്ടവർ കൂടെയില്ലാതെ എങ്ങനെ തിരിച്ചുപോകുമെന്നു പറഞ്ഞ് ബിജു വിലപിച്ചപ്പോൾ ആർക്കും സമാധാനിപ്പിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *