
ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും സാർവത്രിക പെൻഷൻ പദ്ധതി (Universal Pension Scheme) നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ. നിർമാണ തൊഴിലാളികൾ, വീട്ടുജോലിക്കാർ, ഗിഗ് മേഖലയിൽ ജോലിചെയ്യുന്നവർ ഉൾപ്പെടെയുള്ളവർക്ക് സമഗ്രമായ പെൻഷൻ പദ്ധതികളില്ല. ഇതിന് പരിഹാരമായാണ് പുതിയ പദ്ധതിക്കുള്ള കേന്ദ്ര സർക്കാർ നീക്കം.
അസംഘടിത മേഘലയിലുള്ളവർക്ക് പുറമെ സ്വയം തൊഴിൽ ചെയ്യുന്നവരും ശമ്പളവരുമാനക്കാരും പുതിയ പദ്ധതിയിൽ ഉൾപ്പെടുമെന്നാണ് കരുതുന്നത്. കേന്ദ്ര തൊഴിൽ മന്ത്രാലയം ഇതുസംബന്ധിച്ച പ്രാഥമിക ചർച്ചകൾ ആരംഭിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പുതിയ പെൻഷൻ പദ്ധതിയുടെ ഭാഗമാകുന്നവർക്ക് നിശ്ചിത തുക അടച്ച് 60 വയസാകുമ്പോൾ മാസം നിശ്ചിത തുക പെൻഷനായി ലഭിക്കും.
കേന്ദ്ര തൊഴിൽ മന്ത്രാലയമാണ് പെൻഷൻ പദ്ധതി തയ്യാറാക്കുക. നിലവിലുള്ള എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്) പോലുള്ളവയിൽനിന്നും വ്യത്യസ്ഥമാണ് പുതിയ പദ്ധതിന്നാണ് സൂചന. പദ്ധതിയിൽ നിർബന്ധിതമായി ചേരേണ്ടതില്ല എന്നാണ് ഇപ്പോൾ വരുന്ന വിവരങ്ങൾ. പുതിയ പെൻഷൻ പദ്ധതിയുടെ ഭാഗമാകുന്നവർക്ക് നിശ്ചിത തുക അടച്ച് 60 വയസാകുമ്പോൾ മാസം നിശ്ചിത തുക പെൻഷനായി ലഭിക്കും. എന്നാൽ ഇ.പി.എഫ് പോലെ ഇതിന് സർക്കാർ വിഹിതം ഉണ്ടായേക്കില്ല എന്നാണ് പ്രാഥമിക വിവരം.
പലമേഖലയിലുള്ളവർക്കായി കേന്ദ്രസർക്കാർ ചില പെൻഷൻ പദ്ധതികൾ അവതരിപ്പിച്ചിരുന്നു. ഇവയെ ലയിപ്പിച്ച് ഒറ്റപ്പദ്ധതി ആക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ നിലവിലുള്ള ദേശീയ പെൻഷൻ പദ്ധതിക്ക് പകരമായി ഇതിനെ അവതരിപ്പിക്കില്ല. നിക്ഷേപകന് 60 വയസ് തികയുമ്പോൾ 1000 മുതൽ 1500 രൂപ വരെ ലഭിക്കുന്ന അടൽ പെൻഷൻയോജന, വഴിയോര കച്ചവടക്കാർ, വീട്ടുജോലിക്കാർ, മറ്റു തൊഴിലാളികൾ എന്നിവർക്കുള്ള പി.എം-എസ്.വൈ.എം എന്നിങ്ങനെ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി നിലവിൽ സർക്കാരിന്റെ നിരവധി പെൻഷൻ പദ്ധതികളുണ്ട്.
നിക്ഷേപകന് 60 വയസ് കഴിഞ്ഞാൽ മാസം 3000 രൂപ ലഭിക്കുന്ന, കർഷകർക്കുള്ള പ്രധാൻമന്ത്രി കിസാൻ മന്ദൻ യോജന പദ്ധതിയുമുണ്ട്. ഇവയിലേതൊക്കെ ലയിപ്പിക്കുമെന്ന് വ്യക്തമല്ല. പെൻഷൻ പദ്ധതിയുടെ പ്രാരംഭ ചർച്ചകൾ മാത്രമേ ആരംഭിച്ചുള്ളു. അതിന്റെ കരട് രൂപം തയ്യാറായാൽ മാത്രമേ പദ്ധതിയുടെ രീതിയും അതിന്റെ സംവിധാനങ്ങളും എങ്ങനെ എന്ന് വ്യക്തമാകു.