
വാക്സിനെടുത്തിട്ടും പേവിഷബാധ; ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം; ഒരു മാസത്തിനിടെ മരിച്ചത് 3 കുട്ടികൾ
തിരുവനന്തപുരം: തെരുവുനായയുടെ കടിയേറ്റതിന് ശേഷം പ്രതിരോധ വാക്സിന്റെ ആദ്യ മൂന്ന് ഡോസുകളും സ്വീകരിച്ചിട്ടും പേവിഷബാധ സ്ഥിരീകരിച്ച ഏഴു വയസ്സുകാരി ദാരുണമായി മരിച്ചു. പത്തനാപുരം കുന്നിക്കോട് കിണറ്റിൻകര ജാസ്മിൻ മൻസിലിൽ നിയാ ഫൈസലാണ് മരിച്ചത്.
തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വാക്സിൻ സ്വീകരിച്ചതിന് ശേഷവും പേവിഷബാധയേറ്റ് ഒരു മാസത്തിനിടെ രണ്ട് പെൺകുട്ടികൾ മരിച്ചതിന് പിന്നാലെയാണ് ഈ ദുഃഖവാർത്ത.
ഏപ്രിൽ 8-നാണ് നിയക്ക് തെരുവുനായയുടെ കടിയേറ്റത്. ഉടൻതന്നെ വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് പുനലൂർ താലൂക്ക് ആശുപത്രിയിലും എത്തിച്ച് കുട്ടിക്ക് പേവിഷബാധക്കെതിരായ വാക്സിൻ നൽകി. തുടർന്ന് രണ്ടാമത്തെയും മൂന്നാമത്തെയും ഡോസുകളും നൽകിയിരുന്നു.
എന്നാൽ, ഏപ്രിൽ 29-ന് കുട്ടിക്ക് പനി ബാധിക്കുകയും ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് നില ഗുരുതരമായതിനെ തുടർന്ന് എസ്എടി ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഞരമ്പിൽ കടിയേറ്റതിനെ തുടർന്ന് പേവിഷം രക്തത്തിലൂടെ തലച്ചോറിനെ ബാധിച്ചതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പബ്ലിക് ഹെൽത്ത് ഡയറക്ടറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാക്സിൻ സ്വീകരിച്ചിട്ടും പേവിഷബാധ മൂലം ഈ മാസം മാത്രം മൂന്ന് കുട്ടികളാണ് മരണത്തിന് കീഴടങ്ങിയത്. ഏപ്രിൽ 9-ന് പത്തനംതിട്ട പുല്ലാട് സ്വദേശി ഭാഗ്യലക്ഷ്മി (13), ഏപ്രിൽ 29-ന് മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സിയ ഫാരിസ് (6) എന്നിവരും സമാനമായ രീതിയിൽ മരണപ്പെട്ടിരുന്നു.
ഡിസംബറിൽ നായയുടെ കടിയേറ്റതിനെ തുടർന്ന് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ നിന്ന് കുത്തിവെപ്പെടുത്ത ഭാഗ്യലക്ഷ്മിയുടെ മരണം മൂന്ന് മാസത്തിന് ശേഷമായിരുന്നു. കുട്ടി അവസാനമായി ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിൽ നിന്ന് ശേഖരിച്ച സാംപിളുകൾ സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധിച്ചപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
ആരോഗ്യ വകുപ്പ് അധികൃതർക്ക് വിവരം ലഭിച്ചിട്ടും ഇത് പുറത്തറിയിച്ചിരുന്നില്ലെന്ന് കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം, 2021 ന് ശേഷം പേവിഷബാധയ്ക്കുള്ള വാക്സീൻ സ്വീകരിച്ചതിന് ശേഷവും 22 പേർ മരണപ്പെട്ടിട്ടുണ്ട്. ഈ തുടർച്ചയായ സംഭവങ്ങൾ സംസ്ഥാനത്ത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.