ന്യൂഡല്‍ഹി: 2025-26 അധ്യയന വർഷം മുതൽ വിദ്യാർത്ഥികൾക്ക് 10,12 ക്ലാസ്സ് ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടുതവണ എഴുതാനുള്ള അവസരം ലഭിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. തിങ്കളാഴ്ച ഛത്തീസ്ഗഡില്‍ ‘PM SHRI’ (പ്രൈം മിനിസ്റ്റർ സ്‌കൂള്‍സ് ഫോർ റൈസിംഗ് ഇന്ത്യ) പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികളിലെ അക്കാദമിക് സമ്മർദ്ദം കുറയ്ക്കുകയാണെന്ന് ലക്ഷ്യം. കഴിഞ്ഞ വർഷം ഓഗസ്റ്റില്‍ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് (എൻസിഎഫ്) അനുസരിച്ച്, വിദ്യാർത്ഥികള്‍ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ മതിയായ സമയവും അവസരവും ഉണ്ടെന്ന് ഉറപ്പാക്കാൻ വർഷത്തില്‍ രണ്ട് തവണയെങ്കിലും ബോർഡ് പരീക്ഷകള്‍ നടത്തും. മികച്ച സ്കോർ നിലനിർത്താനുള്ള ഓപ്ഷനും അവർക്ക് ലഭിക്കും- അദ്ദേഹം കൂട്ടിച്ചേർത്തു.
റായ്പൂരിലെ പണ്ഡിറ്റ് ദീൻദയാല്‍ ഉപാധ്യായ ഓഡിറ്റോറിയത്തിലായിരുന്നു പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് നടന്നത്. ഈ പദ്ധതിയുടെ ഭാഗമായി ഛത്തീസ്ഗഡിലെ 211 സ്‌കൂളുകള്‍ നവീകരിക്കാനാണ് ലക്ഷ്യമിടുന്നത് . 2020-ല്‍ പുറത്തിറക്കിയ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ (NEP) ലക്ഷ്യങ്ങളിലൊന്ന് വിദ്യാർത്ഥികളിലെ അക്കാദമിക് സമ്മർദ്ദം കുറയ്ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാവർഷവും സ്കൂളിൽ 10 ദിവസമെങ്കിലും ‘ബാഗ് ലെസ്സ് ഡേ ’ എന്ന ആശയം കൊണ്ടുവരണമെന്നും കല, കായികം, സംസ്കാരം എന്നിവയിൽ കുട്ടികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കണമെന്നും ധർമേന്ദ്ര പ്രധാൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ഓഗസ്റ്റില്‍ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ വിദ്യാഭ്യാസനയം പ്രകാരം, വർഷത്തില്‍ രണ്ട് തവണയെങ്കിലും ബോർഡ് പരീക്ഷകള്‍ നടത്തും. വിദ്യാർഥികളുടെ സമ്മർദ്ദം കുറയ്ക്കാനും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ മതിയായ സമയവും അവസരവും ഒരുക്കുകയും ആണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ, ബോർഡ് പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച സ്കോർ നേടാനുള്ള അവസരവും ലഭിക്കും.