മുഖ്യമന്ത്രിയേയും മകളെയും രക്ഷിക്കാൻ കെഎസ്ഐഡിസി ജനങ്ങളുടെ പണം ഉപയോഗിക്കുന്നു: കെ.സുരേന്ദ്രൻ

കണ്ണൂർ: സർക്കാരിനും സി.പി.എമ്മിനുമെതിരെ അതിരൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയേയും മകളെയും രക്ഷിക്കാൻ വ്യവസായിക വകുപ്പിന്റെ കീഴിലുള്ള കെഎസ്ഐഡിസി ജനങ്ങളുടെ പണം ഉപയോഗിക്കുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. കേരള പദയയാത്രയോടനുബന്ധിച്ച് കണ്ണൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെഎസ്ഐഡിസി എന്തിനാണ് 25 ലക്ഷം രൂപ ചിലവഴിച്ച് അഭിഭാഷകനെ വെച്ച് സിഎംആർഎല്ലിനും എക്സാലോജിക്കിനും വേണ്ടി കോടതിയിൽ പോയത്? പിണറായി വിജയൻ്റെ മകളുടെ സ്ഥാപനമാണോ കെഎസ്ഐഡിസി? സ്വന്തം സ്റ്റാൻഡിംഗ് കൗൺസിൽ അഭിഭാഷകൻ ഉള്ളപ്പോൾ ഹൈക്കോടതിയിലെ കേസ് വാദിക്കാൻ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനെ ഇറക്കിയത് ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഭയക്കുവാൻ കാര്യമായി ഉണ്ടെന്നതിന്റെ തെളിവാണ്.

സിഎംആർഎൽ- എക്സാലോജിക്ക് കരാറിൽ അഴിമതി നടന്നെന്ന് വ്യക്തമാണ്. സിഎംആർഎല്ലിന് കെഎസ്ഐഡിസിയിൽ ഓഹരിയുണ്ട്. മുഖ്യമന്ത്രിയുടെ വ്യവസായ സംരഭത്തിന് പണം കൊടുത്ത സിഎംആർഎല്ലാണെന്നതും വ്യക്തമാണ്. അതുകൊണ്ട് മാസപ്പടിയിൽ മുഖ്യമന്ത്രിയേയും മകളേയും രക്ഷിക്കാനാണ് കെഎസ്ഐഡിസി വെപ്രാളം കാണിക്കുന്നത്. ജനങ്ങൾക്ക് ലഭിക്കേണ്ട പണം നേടിയെടുക്കുവാൻ കേസ് നടത്താൻ തയ്യാറാവാത്ത, പാവപ്പെട്ടവരുടെ ക്ഷേമ പെൻഷൻ നൽകാത്ത സർക്കാർ പിണറായിയുടെ മകൾക്ക് വേണ്ടി ഖജനാവിലെ പണം ഉപയോഗിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

പാലക്കാട് പ്ലീനത്തിൽ സിപിഎം നേതാക്കളുടെ മാത്രമല്ല ബന്ധുക്കളുടേയും സ്വത്തും സമ്പാദ്യവുമെല്ലാം ഓഡിറ്റിന് വിധേയമാണെന്നാണ് സിപിഎം തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പല നേതാക്കൾക്കുമെതിരെ നടപടിയെടുക്കുകയും ചെയ്തു. എന്തുകൊണ്ടാണ് മറ്റു നേതാക്കൾക്കില്ലാത്ത ആനുകൂല്യം പിണറായി വിജയന് മാത്രം ലഭിക്കുന്നത്? എംവി ഗോവിന്ദൻ പിണറായി വിജയൻ്റെ അടിമക്കണ്ണാണ്. 96 കോടി രൂപ വ്യവസായം നടത്താൻ ബുദ്ധിമുട്ടുണ്ടാക്കുന്ന രാഷ്ട്രീയ നേതാക്കൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കും മാദ്ധ്യമപ്രവർത്തകർക്കും കരിമണൽ കമ്പനി മാസപ്പടിയായി നൽകിയിട്ടുണ്ട്. ഇത് നിസാര കേസല്ല. ഇത് തെളിയുന്നതോടെ കേരളത്തിലെ ഇടത്-വലത് നേതാക്കളുടെ യഥാർത്ഥ മുഖം പുറത്തുവരും. സർക്കാർ ഉദ്യോഗസ്ഥൻമാർ പിണറായി വിജയൻ്റെ അടിമ പണി ചെയ്താൽ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരൻ്റെ ഗതി വരും.

സിആർപിഎഫ് വന്നാലും ഗവർണറെ വിടില്ലെന്നാണ് ഗോവിന്ദൻ പറയുന്നത്. ഗവർണറെ ആക്രമിക്കാൻ വന്നാൽ എന്താ നടക്കുകയെന്ന് പോലും ഗോവിന്ദന് അറിയില്ലേ? സിആർപിഎഫിൻ്റെ അടുത്തുള്ളത് കളി തോക്ക് തോക്കല്ലെന്ന് ഗോവിന്ദൻ ഓർത്താൽ നല്ലതാണ്.

കേരളത്തിലെ അഴിമതിയും ഭരണസ്തംഭനവും മറയ്ക്കാനാണ് സിപിഎം ഗവർണറെ ആക്രമിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈറ്റില്ലമായ കണ്ണൂരിൽ അവർ രാഷട്രീയ മൂല്യച്ച്യുതി നേരിടുകയാണ്. ഗവർണറെ ആക്രമിക്കാനുള്ള അവസരമുണ്ടാക്കുന്നത് പൊലീസാണെന്നും അതാണ് കേന്ദ്രം സിആർപിഎഫ് സുരക്ഷ അനുവദിച്ചതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ അദ്ധ്യക്ഷൻ എൻ.ഹരിദാസൻ, സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്, സജി ശങ്കർ എന്നിവരും ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫിസായ മാരാർജി ഭവനിൽ നടന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments