KeralaNews

ഹൈറിച്ച് തട്ടിപ്പ് കേസിൽ ഉടമയുടെ ഓഫീസിലും വീട്ടിലും ED റെയ്ഡ്

നൂറ് കോടിയുടെ ഹവാല ഇടപാട് നടന്നെന്ന് നിഗമനം

തൃശൂർ: ഹൈറിച്ച് മണിചെയിന്‍ തട്ടിപ്പില്‍ ഓഫീസുകളിലും ഉടമയുടെ വീടുകളിലും ഇ ഡി റെയ്ഡ്. തൃശൂര്‍ ആറാട്ടുപുഴ ആസ്ഥാനമായുള്ള കമ്പനി നടത്തിയത് 1630 കോടിയുടെ തട്ടിപ്പാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക റിപ്പോർട്ട്. ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ മറവിലാണ് ‘ഹൈറിച്ച്’ മണിച്ചെയിന്‍ തട്ടിപ്പ് നടത്തിയത്.

വലിയാലിക്കലുള്ള ഹൈറിച്ച് കമ്പനി ഉടമകളുടെ വീട്ടിലാണ് സായുധരായ സേനാംഗങ്ങളുടെ അകമ്പടിയോടെ റെയ്ഡ്. മുൻ എംഎല്‍എ അനില്‍ അക്കരയുടെ പരാതിയിലാണ് ഇ.ഡിയുടെ നടപടി.

ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരിലാണ് മണി ചെയിന്‍ തട്ടിപ്പ് നടന്നത്. ക്രിപ്റ്റോ കറന്‍സി ഉള്‍പ്പെടെയുള്ള പേരുകളില്‍ വലിയ തോതില്‍ ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. തൃശൂര്‍ ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്ഥാപനത്തിന്റെ എം.ഡി തൃശൂര്‍ ചേര്‍പ്പ് സ്വദേശി കെ.ഡി പ്രതാപനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

1,63,000 ഉപഭോക്താക്കളില്‍നിന്നാണ് സ്ഥാപനം പണം തട്ടിയയെടുത്തത്. ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ പേരില്‍ മണിചെയിന്‍ നടത്തി നിയമപരമല്ലാതെ നിക്ഷേപം സ്വീകരിച്ചെന്നാണ് പോലീസ് കണ്ടെത്തല്‍.
അനശ്വരാ ട്രേഡേഴ്‌സിന്റെ ഗ്രോസറി വ്യാപാരത്തിലേക്ക് എന്ന പേരിലാണ് ആദ്യം നിക്ഷേപം സ്വീകരിച്ചത്.

പിന്നീട് ക്രിപ്‌റ്റോ കറന്‍സി, ഒ.ടി.ടി തുടങ്ങി വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ പണം ശേഖരിക്കുകയായിരുന്നു. ഉപഭോക്താക്കളുടേതായി 1,63,000 ഐ.ഡികളാണ് ഹൈറിച്ചിനുള്ളത്. ഇതില്‍നിന്നാണ് 1,630 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടാകാമെന്ന വിലയിരുത്തലിലേക്ക് പൊലീസ് എത്തിയത്.

ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. കമ്പനിക്ക് കേരളത്തിലാകെ 78 ശാഖകളും ഇന്ത്യയിലൊട്ടാകെ 680 ശാഖകളും ഉണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ടിലുണ്ട്.

ക്രിപ്‌റ്റോ കറന്‍സി വ്യാപാരം 80 വിദേശ രാജ്യങ്ങളില്‍ നടത്തിയുണ്ട്. 12 ലക്ഷം പേരാണ് ഹൈറിച്ചിന്റെ ഒ.ടി.ടിയുള്ളത്. നിരവധി സാങ്കേതിക കാര്യങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍ സാങ്കേതിക സഹായവും അന്വേഷണത്തിന് കൂടുതല്‍ സമയവും വേണമെന്നും ചേര്‍പ്പ് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഏറ്റെടുക്കുന്നതാകും നല്ലതെന്ന സൂചനയും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *