
സിംഗപ്പൂർ നാവികത്താവളത്തിൽ നങ്കൂരമിട്ട് ഐഎൻഎസ് സന്ധായക്; ലക്ഷ്യം ഉഭയകക്ഷി സഹകരണം ശക്തമാക്കൽ
സിംഗപ്പൂർ: ഇന്ത്യയുടെ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ സർവേ കപ്പലായ ഐഎൻഎസ് സന്ധായക് സിംഗപ്പൂരിലെത്തി. സിംഗപ്പൂരിന്റെ ദേശീയ ദിനമായ ഓഗസ്റ്റ് 9-ന് ചാങ്കി നാവികത്താവളത്തിലെത്തിയ കപ്പൽ മൂന്ന് ദിവസം ഇവിടെ തുടരും. ഇന്ത്യൻ നാവികസേനയും സിംഗപ്പൂരിലെ സമുദ്ര ഏജൻസികളും തമ്മിലുള്ള ഉഭയകക്ഷി ഹൈഡ്രോഗ്രാഫിക് ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം.
2024 ഫെബ്രുവരിയിൽ പ്രതിരോധ മന്ത്രി കമ്മീഷൻ ചെയ്ത ഐഎൻഎസ് സന്ധായക്, അത്യാധുനിക ഹൈഡ്രോഗ്രാഫിക് സംവിധാനങ്ങളുള്ള സർവേ വെസൽ ലാർജ് (SVL) വിഭാഗത്തിലെ ആദ്യ കപ്പലാണ്. തീരദേശത്തും ആഴക്കടലിലും സർവേ നടത്താൻ ശേഷിയുള്ള ഈ കപ്പലിന്, ഓൺബോർഡ് ഹെലികോപ്റ്റർ, ആശുപത്രി സൗകര്യങ്ങൾ എന്നിവ ഉപയോഗിച്ച് രക്ഷാപ്രവർത്തനങ്ങൾ നടത്താനും സാധിക്കും.

കപ്പലിന്റെ കന്നി സന്ദർശനത്തിന്റെ ഭാഗമായി, ഇന്ത്യൻ നാവികസേനയുടെ ഹൈഡ്രോഗ്രാഫിക് കഴിവുകൾ പ്രദർശിപ്പിക്കുകയും, സാങ്കേതികവും തൊഴിൽപരവുമായ ആശയവിനിമയങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

കപ്പലിന്റെ കമാൻഡിംഗ് ഓഫീസർ സിംഗപ്പൂരിലെ അസിസ്റ്റന്റ് ചീഫ് ഹൈഡ്രോഗ്രാഫർ ഗാരി ച്യൂ, റോയൽ സിംഗപ്പൂർ നേവിയിലെ കമാൻഡർ കേണൽ ചൗവാ മെങ് സൂൺ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ, റോയൽ സിംഗപ്പൂർ നേവി ഉദ്യോഗസ്ഥർക്കും ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്കും സ്കൂൾ കുട്ടികൾക്കുമായി കപ്പൽ സന്ദർശിക്കാൻ അവസരമൊരുക്കും.