KeralaNews

പെരുമഴയെത്തും; നാല് ജില്ലകളിൽ റെഡ് അലർട്ട്, 21 വരെ അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുകിഴക്കൻ ഉത്തർപ്രദേശിന് മുകളിലായി രൂപപ്പെട്ട തീവ്രന്യൂനമർദ്ദമാണ് കേരളത്തിൽ മഴ കനക്കാൻ കാരണം. ഇതിന്റെ പശ്ചാത്തലത്തിൽ, ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ടും അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

റെഡ് അലർട്ട് (അതിതീവ്ര മഴ)

ഇന്ന് (ജൂലൈ 18) കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. നാളെ (ജൂലൈ 19) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് അലർട്ട് (അതിശക്തമായ മഴ)

ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. നാളെ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലും ഓറഞ്ച് അലർട്ട് തുടരും.

യെല്ലോ അലർട്ട് (ശക്തമായ മഴ)

  • ഇന്ന്: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം.
  • നാളെ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം.

മത്സ്യത്തൊഴിലാളികൾക്ക് കർശന വിലക്ക്

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ജൂലൈ 21 വരെ മത്സ്യബന്ധനത്തിന് പൂർണ്ണമായ വിലക്ക് ഏർപ്പെടുത്തി. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാലാണ് ഈ മുന്നറിയിപ്പ്. കന്യാകുമാരി തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.