News

‘റവാഡയെ കൊലക്കേസിൽ പ്രതിയാക്കണം’; ആഞ്ഞടിച്ച് പിണറായി, 30 വർഷം മുൻപത്തെ പ്രസംഗം ചർച്ചയാകുന്നു

തിരുവനന്തപുരം: “ചെറുപ്പക്കാരുടെ ദേഹത്ത് വെടിവെക്കുന്നത് പരിശീലനമായി കാണുന്ന എഎസ്പി,” “കൊലക്കുറ്റത്തിന് കേസെടുത്ത് സസ്പെൻഡ് ചെയ്യണം” – സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയായി ചുമതലയേറ്റ റവാഡ ചന്ദ്രശേഖറിനെതിരെ, 1995-ൽ അന്നത്തെ എംഎൽഎ ആയിരുന്ന പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസംഗത്തിലെ വാക്കുകളാണിവ. റവാഡയുടെ ഡിജിപി നിയമനത്തിൽ സിപിഎമ്മിനുള്ളിൽ, പ്രത്യേകിച്ച് കണ്ണൂർ ഘടകത്തിൽ, അതൃപ്തി പുകയുന്നതിനിടെയാണ് പിണറായിയുടെ പഴയ പ്രസംഗം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നത്.

1994-ലെ കൂത്തുപറമ്പ് വെടിവെപ്പിന് ശേഷം, 1995 ജനുവരി 30-ന് നിയമസഭയിൽ നടന്ന അടിയന്തര പ്രമേയ ചർച്ചയിലായിരുന്നു പിണറായി വിജയന്റെ ഈ രൂക്ഷ വിമർശനം. അന്ന് തലശ്ശേരി എഎസ്പി ആയിരുന്ന റവാഡ ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ നടന്ന പോലീസ് നടപടിയെക്കുറിച്ചുള്ള മലയാള മനോരമ വാർത്ത ഉദ്ധരിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്.

“കരിങ്കൊടി കാണിച്ചിട്ട് പ്രവർത്തകർ പിരിഞ്ഞുപോകുമെന്നും, വെടിവെക്കരുതെന്നും അന്നത്തെ ഡിവൈഎഫ്ഐ നേതാവ് എം.വി. ജയരാജൻ ആവശ്യപ്പെട്ടപ്പോൾ, ‘ഞങ്ങൾക്ക് വെടിവെപ്പ് ഒരു പരിശീലനമാണ്’ എന്ന് റവാഡ മറുപടി നൽകിയതായി” പിണറായി വിജയൻ നിയമസഭാ രേഖകളിൽ പറയുന്നു. പേരെടുത്ത് പറഞ്ഞില്ലെങ്കിലും, എഎസ്പി എന്ന് വിശേഷിപ്പിച്ചായിരുന്നു പിണറായിയുടെ വിമർശനം.

അന്ന് റവാഡയെ കൊലക്കേസിൽ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട പിണറായി വിജയൻ തന്നെ, ഇന്ന് മുഖ്യമന്ത്രിയായിരിക്കുമ്പോൾ അതേ ഉദ്യോഗസ്ഥനെ സംസ്ഥാന പോലീസ് മേധാവിയായി നിയമിച്ചതിലെ രാഷ്ട്രീയ വൈരുദ്ധ്യമാണ് ഇപ്പോൾ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഈ നിയമനം പാർട്ടിക്കുള്ളിൽ വലിയ അസ്വാരസ്യങ്ങൾക്ക് കാരണമായതായും റിപ്പോർട്ടുകളുണ്ട്.