
തിരുവനന്തപുരം: ജൂൺ 14-ന് രാത്രി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ബ്രിട്ടീഷ് റോയൽ എയർഫോഴ്സിന്റെ എഫ്-35ബി സ്റ്റെൽത്ത് യുദ്ധവിമാനം തലസ്ഥാനത്ത് തന്നെ അറ്റകുറ്റപ്പണി നടത്താൻ തീരുമാനം.
എന്നാൽ, ലോകത്തിലെ ഏറ്റവും ആധുനികമായ ഈ പോർവിമാനത്തിന്റെ അറ്റകുറ്റപ്പണികൾ സംബന്ധിച്ച എല്ലാ വിവരങ്ങളും അതീവ രഹസ്യമായി സൂക്ഷിക്കുമെന്ന് യുകെ അധികൃതർ വ്യക്തമാക്കി. ഇതോടെ രണ്ടാഴ്ചയിലേറെയായി വിമാനത്താവളത്തിൽ തുടരുന്ന എഫ്-35ബിയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത വർധിക്കുകയാണ്.
വിമാനത്തിന്റെ തകരാറുകൾ സംബന്ധിച്ചോ, കേന്ദ്രസർക്കാരുമായി നടത്തുന്ന ചർച്ചകളുടെ വിശദാംശങ്ങളോ പുറത്തുവിടില്ലെന്ന് യുകെ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അറ്റകുറ്റപ്പണികളും സുരക്ഷാ പരിശോധനകളും പൂർത്തിയാക്കിയ ശേഷം വിമാനം റോയൽ എയർഫോഴ്സിന്റെ ഭാഗമായി തിരികെ സർവീസിൽ പ്രവേശിക്കുമെന്ന ആത്മവിശ്വാസം അവർ പ്രകടിപ്പിച്ചു. എന്നാൽ, അറ്റകുറ്റപ്പണികൾക്കായി യുകെയിൽ നിന്നുള്ള വിദഗ്ധ സംഘം എപ്പോൾ എത്തുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
ജൂൺ 14-ന് രാത്രി 9 മണിയോടെ തിരുവനന്തപുരം തീരത്തിനടുത്ത് വെച്ച് വിമാനം ഒരു അടിയന്തര സിഗ്നൽ (SQUAWK 7700) നൽകിയതായി ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റുകളിൽ രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ഈ വിവരങ്ങൾ പിന്നീട് സൈറ്റുകളിൽ നിന്ന് അപ്രത്യക്ഷമായതും ദുരൂഹത വർധിപ്പിക്കുന്നു.
സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം അടിയന്തരമായി ഇറക്കിയതെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ വക്താവ് അറിയിച്ചു. യുകെയിൽ നിന്നുള്ള എഞ്ചിനീയറിംഗ് സംഘം പ്രത്യേക ഉപകരണങ്ങളുമായി എത്തിയ ശേഷം വിമാനം വിമാനത്താവളത്തിലെ മെയിന്റനൻസ് റിപ്പയർ ആൻഡ് ഓവർഹോൾ (MRO) കേന്ദ്രത്തിലേക്ക് മാറ്റും.
ഇന്തോ-പസഫിക് മേഖലയിൽ വിന്യസിച്ചിട്ടുള്ള എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് എന്ന വിമാനവാഹിനിക്കപ്പലിൽ നിന്നാണ് ഈ വിമാനം പറന്നുയർന്നത്. വിമാനത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ ഈ പടക്കപ്പൽ മേഖലയിൽ തുടരുമോ എന്ന ചോദ്യത്തിനും അധികൃതർ മറുപടി നൽകിയിട്ടില്ല.
ഷോർട്ട് ടേക്ക് ഓഫിനും വെർട്ടിക്കൽ ലാൻഡിംഗിനും (STOVL) കഴിവുള്ള ലോകത്തിലെ ഏറ്റവും മികച്ച പോർവിമാനങ്ങളിലൊന്നാണ് എഫ്-35ബി. നിലവിൽ വിമാനത്താവളത്തിൽ അതീവ സുരക്ഷയോടെയാണ് ഈ വിമാനം സൂക്ഷിച്ചിരിക്കുന്നത്.